തൃശ്ശൂരില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു; ഒരാളെ കുളത്തില്‍ കാണാതായി
പെരിഞ്ഞനത്ത് സ്കൂട്ടറില്‍ അജ്ഞാത വാഹനമിടിച്ച് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ആലുവ സ്വദേശികളാണ് മരിച്ചത്. വാണിയം പാറയിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞാണ് രണ്ടാമത്തെ അപകടം.
തൃശ്ശൂര്‍: ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന രണ്ട് വാഹനാപകടങ്ങിലായി മൂന്ന് പേര്‍ മരിച്ചു. പെരിഞ്ഞനത്ത് സ്കൂട്ടറില്‍ അജ്ഞാത വാഹനമിടിച്ച് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ആലുവ സ്വദേശികളായ പയ്യേപ്പുള്ളി വീട്ടിൽ അജീഷിന്റെ മകൻ ശ്രീമോൻ (15), ദിൽജിത്ത് (20) എന്നിവരാണ് മരിച്ചത്.
പെരിഞ്ഞനം പഞ്ചായത്തോഫീസിന് സമീപം ദേശീയ പാതയിൽ പുലർച്ചെ 2.40നാണ് അപകടം നടന്നത്. പരിക്ക് പറ്റി റോഡിൽ കിടക്കുന്നത് കണ്ട് അപകടത്തില്‍പ്പെട്ടവരെ യാത്രക്കാര്‍ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
വാണിയം പാറയിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞാണ് രണ്ടാമത്തെ അപകടം. അപകടത്തില്‍ ആലുവ സ്വദേശിയായ ഷീല 50 മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഷീലയുടെ ഭർത്താവു ജോര്‍ജിനായി കുളത്തില്‍ തിരച്ചിൽ തുടരുകയാണ്.