ആലപ്പുഴയിലും ആലുവയിലുമുണ്ടായ രണ്ട് വ്യത്യസ്ത റോഡപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ആലുവയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ/ ആലുവ : ആലപ്പുഴയിലും ആലുവയിലുമുണ്ടായ രണ്ട് വ്യത്യസ്ത റോഡപകടങ്ങളിൽ (Road accident) മൂന്ന് പേർക്ക് ദാരുണാന്ത്യം. ആലപ്പുഴ പൊന്നാംവെളി ദേശീയപാതയിൽ പുലർച്ചെയുണ്ടായ അപകടത്തിലാണ് രണ്ടുപേർ മരിച്ചത്. എറണാകുളം ചൊവ്വര സ്വദേശി ബിജു, ആലപ്പുഴ പട്ടണക്കാട് സ്വദേശി വാസുദേവൻ എന്നിവരാണ് മരിച്ചത്. റോഡരികിൽ പിക് അപ് വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.
ബിജു ഓടിച്ചിരുന്ന പിക്കപ്പ് വാന്റെ ടയർ പൊന്നാംവെളിയിൽ വെച്ച് പഞ്ചറായി. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാസുദേവൻ, ടയർ മാറ്റാൻ ബിജുവിനെ സഹായിച്ചു. ഇതിനിടെയാണ് അമ്പലപ്പുഴയിലേക്ക് പോകുകയായിരുന്ന ലോറി ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയത്.
ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുവെച്ച് തന്നെ രണ്ടുപേരും മരിച്ചു. വഴിയരികിൽ കണ്ടയളെ സഹായിക്കാൻ ഇറങ്ങി, മരണമടഞ്ഞ വാസുദേവന്റെ വിയോഗം നാടിനെ ആകെ കണ്ണീരിലാഴ്ത്തി. നാട്ടുകാർക്കെന്നും സഹായിയായിരുന്നു തടി പണി ചെയ്ത സാധാരണ ജീവിതം നയിക്കുന്ന വാസുദേവൻ. ഇരുവരുടെയും മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അപകടമുണ്ടാക്കിയ വാഹനവും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കോടതി ഉത്തരവുമായി എംഎസ്എഫ് യോഗത്തിന് എത്തിയ ഷൈജലിനെ അകത്ത് കയറ്റിയില്ല, നാടകീയ രംഗങ്ങൾ
ആലുവയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ - മുട്ടം തൈക്കാവിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ചായകുടിച്ചു കൊണ്ടിരുന്നവർക്കാണ് പരിക്കേറ്റത്.
സാധനം വാങ്ങാൻ വരുന്നവരെ നടുറോട്ടിലിട്ട് തല്ലും, കണ്ണൂരിലെ ഹാർഡ് വെയർ കട പൂട്ടിച്ച് സിഐടിയു
