ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി; ബേപ്പൂരില്‍ നിന്ന് പോയ രണ്ട് ബോട്ടുകള്‍ കടലില്‍ കുടുങ്ങി
രണ്ട് ഫൈബര്‍ വള്ളങ്ങളിലായി മൂന്നുപേര്‍ വീതമാണ് കടലില്‍ പോയത്.
കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ നിന്ന് കടലിൽപ്പോയ ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി. രണ്ട് ഫൈബര്‍ വള്ളങ്ങളിലായി മൂന്നുപേര്‍ വീതമാണ് കടലില്‍ പോയത്. ഇതില്‍ ഒരു ഫൈബര്‍ വള്ളം മൂന്ന് ദിവസം മുമ്പാണ് മത്സ്യബന്ധനത്തിനായി പോയത്. ഇവരുമായി ഇന്നലെ വരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ യാതൊരു വിവരവും ലഭ്യമല്ല. രണ്ടാമത്തെ ഫൈബര്‍ വള്ളം ഇന്നലെയാണ് കടലില്‍ പോയത്. കാണാതായ ആറുപേരില്‍ മൂന്നുപേര്‍ മലയാളികളും മൂന്നുപേര്‍ ഇതരസംസ്ഥാന തൊഴിലാളികളുമാണ്. വയനാട്, കണ്ണൂര്‍, തിരുവനന്തപുരം സ്വദേശികളാണ് കാണാതായ മൂന്ന് മലയാളികള്‍.
അതേസമയം ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിനു പോയ രണ്ടുബോട്ടുകളും 16 ഓളം മത്സ്യത്തൊഴിലാളികളും കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിശക്തമായ തിരമാലയും കാറ്റും ആഞ്ഞടിക്കുന്നതിനാൽ അഴിത്തലയിലേക്ക് ബോട്ടുകള്‍ക്ക് കടക്കുവാൻ സാധിക്കുന്നില്ല . തുടര്‍ന്ന് നീലേശ്വരം അയിത്തലയില്‍ നിന്നും നാല് നോട്ടിക്കല്‍ മയില്‍ അകലെ രണ്ടുബോട്ടുകളും നങ്കൂരമിട്ടിരിക്കുകയാണ്. തൽക്കാലം കടലിൽ നങ്കൂരമിടാനും കുടുതൽ തിരയടിക്കുന്നുണ്ടെങ്കില്‍ സുരക്ഷിതയിടത്തേക്ക് മാറാനും ഇവരെ അധികൃതർ അറിയിച്ചിട്ടുണ്ട്. സി കെ ബോട്ടിൽ ഏഴ് പേരും രക്ഷകനില്‍ ഒന്‍പത് പേരുമാണുള്ളത്.