പിടിയിലായവരുടെ എണ്ണം അഞ്ചായി; പിടിയിലായവർ യൂത്ത് ലീഗ്, കോൺഗ്രസ് പ്രവർത്തകരെന്ന് പൊലീസ്
കൊച്ചി: തൃക്കാക്കരയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ മൂന്നുപേർ കൂടി പിടിയിൽ. കണ്ണൂർ കേളകം സ്വദേശി അബ്ദുറഹ്മാൻ, കളമശ്ശേരി മെഡിക്കൽ കോളേജ് ജീവനക്കാരൻ ഷിബു, കോവളം സ്വദേശി സുഭാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ്, കോൺഗ്രസ് പ്രവർത്തകരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
യൂത്ത് ലീഗ് പ്രവർത്തകനാണ് കേളകം സ്വദേശി അബ്ജു റഹ്മാൻ. കളമശ്ശേരി മെഡിക്കൽ കോളേജിലെ ക്ലാസ് ഫോർ ജീവനക്കാരനായ ഷിബുവും കോവളം സ്വദേശി സുഭാഷും കോൺഗ്രസ് പ്രവർത്തകരാണ്. ഇവരെ മൂന്നുപേരെയും ചോദ്യം ചെയ്ത് വരികയാണ്. അൽപസമയത്തിനകം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വ്യാജ വീഡിയോ ഉണ്ടാക്കി തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെ (Dr.Jo Joseph) അപമാനിച്ചെന്ന പരാതിയില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് സ്വദേശി ശിവദാസൻ, പട്ടാമ്പി സ്വദേശി ഷുക്കൂർ എന്നിവരാണ് അറസ്റ്റിലായത്. കോൺഗ്രസ് മണ്ഡലം മുൻ ഭാരവാഹിയാണ് ഷുക്കൂർ. കെടിഡിസി ജീവനക്കാരനായ ശിവദാസൻ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹിയാണെന്ന് പൊലീസ് അറിയിച്ചു. ഇടത് നേതാക്കളുടെ പരാതിയിൽ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.

'വീഡിയോ' പ്രചാരണം എല്‍ഡിഎഫിന് മറ്റൊന്നും പറയാനില്ലാത്തതിനാല്‍ എന്ന് ചെന്നിത്തല
എൽഡിഎഫിന് മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് വീഡിയോയെക്കുറിച്ച് പ്രചാരണം നടത്തുന്നത്. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയാതെ വന്നപ്പോഴാണ് ഇത്തരത്തിലുള്ള പ്രചരണവുമായി എൽ.ഡി.എഫ് മുന്നോട്ട് പോകുന്നത്. അത് ജനങ്ങൾ തിരിച്ചറിയുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
എൽഡിഎഫിന്‍റേത് പൈങ്കിളി പ്രചാരണമെന്ന് ബിജെപി
തൃക്കാക്കരയില്‍ വീഡിയോ വിവാദം പ്രചാരണമാക്കുന്നതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണൻ. എൽ ഡി എഫ് പൈങ്കിളി പ്രചാരണത്തിലേക്ക് മാറി. വീഡിയോ വിവാദം നിർത്തി മുഖ്യമന്ത്രി വികസനം സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽഡിഎഫിന്‍റേത് പൈങ്കിളി പ്രചാരണം; വീഡിയോ വിവാദം നിർത്തി മുഖ്യമന്ത്രി വികസനം സംസാരിക്കണമെന്നും ബിജെപി
വാദി പ്രതിയാവുമെന്നൊക്കെ പറയുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാല്‍: ശിവന്‍കുട്ടി
തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അറിഞ്ഞുകൊണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. വാദി പ്രതിയാവുമെന്നൊക്കെ പറയുന്നത് മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
