തൃശൂര്‍ ജനറല്‍ ആശുപത്രി, വയനാട് അപ്പാട് ജനകീയ ആരോഗ്യ കേന്ദ്രം എന്നിവയ്ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യകേന്ദ്രത്തിന് പുന:അംഗീകാരവും ലഭിച്ചു.  

തിരുവനന്തപുരം: സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ജനറല്‍ ആശുപത്രി 94.27 ശതമാനം, വയനാട് അപ്പാട് ജനകീയ ആരോഗ്യ കേന്ദ്രം 90.24 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. കൂടാതെ കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം 90.80 ശതമാനത്തോടെ എന്‍.ക്യു.എ.എസ്. പുന:അംഗീകാരവും ലഭിച്ചു. 

തൃശൂര്‍ ജനറല്‍ ആശുപത്രിയ്ക്ക് എന്‍.ക്യു.എ.എസ്. (94.27 ശതമാനം), മുസ്‌കാന്‍ (93.23 ശതമാനം), ലക്ഷ്യ (ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന്‍ തീയേറ്റര്‍ 94.32 ശതമാനം ലേബര്‍ റൂം 90.56 ശതമാനം) എന്നീ സര്‍ട്ടിഫിക്കേഷനുകളാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. 9 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 169 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 30 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്. 

'ഇതുവരെ സംസ്ഥാനത്ത് ആകെ 17 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. 3 മെഡിക്കല്‍ കോളേജുകള്‍ക്കും 10 ജില്ലാ ആശുപത്രികള്‍ക്കും 4 താലൂക്കാശുപത്രികള്‍ക്കുമാണ് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളത്. ഇതുവരെ ആകെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളത്. 2 മെഡിക്കല്‍ കോളേജുകള്‍ക്കും 5 ജില്ലാ ആശുപത്രികള്‍ക്കുമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളത്.