ഉച്ചക്കഞ്ഞിക്കുള്ള അരിമറിച്ച് വില്‍ക്കാന്‍ ശ്രമം; വയനാട് പ്രധാന അധ്യാപകനടക്കം മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു
386 കിലോ അരിയാണ് കല്ലോടി സെന്‍റ് ജോസഫ് സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നാലാം മൈലിലെ ഹൈപ്പർ മാർക്കറ്റിൽ വിൽക്കാൻ ശ്രമിച്ചത്.
വയനാട്: മാനന്തവാടി കല്ലോടി സെന്‍റ് ജോസഫ് സ്കൂളിൽ ഉച്ചക്കഞ്ഞിക്കുള്ള അരിമറിച്ച് വില്‍ക്കാന്‍ ശ്രമം നടത്തിയ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. പ്രധാന അധ്യാപകൻ സാബു പി ജോൺ, ഉച്ചക്കഞ്ഞി വിതരണ ചുമതലയുള്ള അധ്യാപിക ധന്യമോൾ, അധ്യാപകൻ അനീഷ് ജോർജ്ജ് എന്നിവരെയാണ് സ്കൂൾ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തത്. എ.ഇ.ഒയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി .
മാനന്തവാടി കല്ലോടി സെന്‍റ് ജോസഫ് യു.പി സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിലാണ് സ്കൂൾ കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരി സ്വകാര്യ ഹൈപ്പർമാർക്കറ്റിൽ മറിച്ചുവിൽക്കാൻ ശ്രമിച്ചത്. 386 കിലോ അരിയാണ് കല്ലോടി സെന്‍റ് ജോസഫ് സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നാലാം മൈലിലെ ഹൈപ്പർ മാർക്കറ്റിൽ വിൽക്കാൻ ശ്രമിച്ചത്. വിവരം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സിവിൽ സപ്ലെയ്സ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് അരി സിവിൽ സപ്ലൈസ് അധികൃതർ ഏറ്റെടുത്തു. . ലോക്ഡൗൺ കാലത്ത് മിച്ചം വന്ന അരിയാണ് വിൽക്കാൻ ശ്രമിച്ചത്.
Read more at: ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വില്‍ക്കാന്‍ അധ്യാപകരുടെ ശ്രമം; മുഴുവൻ സ്കൂളുകളിലും പരിശോധിക്കാൻ നിർദ്ദേശം
മിച്ചം വരുന്ന അരി സമൂഹ അടുക്കളക്ക് നൽകാവുന്നതാണെന്ന് നേരത്തെ സർക്കാർ നിർദേശം നൽകിയിരുന്നു. സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും നടപടി എടുക്കണമെന്നും കാണിച്ച് എ.ഇ.ഒ , ഉപവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉച്ചകഞ്ഞിക്കുള്ള അരി സ്വകാര്യ ഹൈപ്പർമാർക്കറ്റിൽ വിൽക്കാനുള്ള ശ്രമം പുറത്തായതിന് പിന്നാലെ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പരിശോധന നടത്താൻ ജില്ലാ കലക്ടർ അദീല അബ്ദുള്ള നിർദേശം നൽകിയിട്ടുണ്ട്.