അന്വേഷണ കമ്മീഷനോട് എല്ലാം വ്യക്തമാക്കിയെന്നും ഇനി പാർട്ടി തീരുമാനിക്കുമെന്നും ഡിസിസിയിൽ നടന്ന തെളിവെടുപ്പ് ശേഷം അജിത തങ്കപ്പൻ വ്യക്തമാക്കി. വിജിലൻസ് അന്വേഷണത്തിൽ സത്യം പുറത്ത് കൊണ്ട് വരുമെന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു

കൊച്ചി: തൃക്കാക്കരയിലെ പണക്കിഴി വിവാദത്തിൽ കൗൺസിലർമാർക്ക് പണം നൽകിയില്ലെന്ന വാദം ആവർത്തിച്ച് നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ. അന്വേഷണ കമ്മീഷനോട് എല്ലാം വ്യക്തമാക്കിയെന്നും ഇനി പാർട്ടി തീരുമാനിക്കുമെന്നും ഡിസിസിയിൽ നടന്ന തെളിവെടുപ്പ് ശേഷം അജിത തങ്കപ്പൻ വ്യക്തമാക്കി. വിജിലൻസ് അന്വേഷണത്തിൽ സത്യം പുറത്ത് കൊണ്ട് വരുമെന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഡിസിസി നിയോഗിച്ച രണ്ടംഗ സമിതിക്ക് മുൻപാകെ ഹാജരായ അജിത തങ്കപ്പൻ പണക്കിഴി വിവാദത്തിൽ നിലപാട് ആവർത്തിച്ചു. സിസിടിവി ദൃശ്യങ്ങൾ ആ‌ർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാമെന്നായിരുന്നു പ്രതിപക്ഷത്തിനുള്ള മറുപടി. നഗരസഭ അദ്ധ്യക്ഷക്കൊപ്പം കോൺഗ്രസിന്‍റെ മുഴുവൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെയും ഡിസിസി സമിതി വിളിച്ച് വരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ജില്ലയിൽ നിന്നുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും പി ടി തോമസ് എംഎൽഎയുടെയും നിലപാട് കൂടി സമിതിയുടെ അന്തിമ തീരുമാനത്തിൽ നിർണ്ണായകമാകും. ഇതിനിടെ തൃക്കാക്കരയിൽ നിന്ന് പുറത്ത് വന്ന കാര്യങ്ങള്‍ അപമാനകരമെന്നായിരുന്നു മന്ത്രി കെ രാജന്‍റെ പ്രതികരണം. 

അതേസമയം വിഷയത്തില്‍ പ്രതിപക്ഷം സമരം കടുപ്പിക്കുകയാണ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങല്‍ നശിപ്പിക്കാൻ നഗരസഭ അധ്യക്ഷ ശ്രമിക്കുകയാണെന്നാണ് ആരോപണം. ദൃശ്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര എസിപിക്കും പ്രതിപക്ഷം പരാതി നൽകി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.