യുഡിഎഫിനുള്ള പിന്തുണ തുടരും എന്ന് വർഗീസ് പ്ളാശ്ശേരി നേതൃത്വത്തെ അറിയിച്ചു.

കൊച്ചി: തൃക്കാക്കര ന​ഗരസഭയിൽ ഭരണ പ്രതിസന്ധി ഒഴിവായതിന്റെ ആശ്വാസത്തിൽ യുഡിഎഫ്. യുഡിഎഫ് വിട്ട നാല് വിമതരിൽ ഒരാൾ തിരിച്ചെത്തി. 33ാം വാർഡ് കൗൺസിലർ വർഗീസ് പ്ളാശ്ശേരി ആണ് യുഡിഎഫിലേക്ക് തിരിച്ചെത്തിയത്. വർഗീസ് പ്ളാശ്ശേരി തിരിച്ചെത്തിയതോടെ 22 പേരുടെ പിന്തുണ ആയി. തൃക്കാക്കര ന​ഗരസഭയിൽ 43 അം​ഗങ്ങളാണുള്ളത്. യുഡിഎഫിനുള്ള പിന്തുണ തുടരും എന്ന് വർഗീസ് പ്ളാശ്ശേരി നേതൃത്വത്തെ അറിയിച്ചു.

നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമായതിനിടയിൽ അപ്രതീക്ഷിതമായി സിപിഎം നടത്തിയ ചടുലമായ നീക്കമാണ് യുഡിഎഫിന് ഭരണം നഷ്ടമാവുന്ന സ്ഥിതിയിലെത്തിച്ചത്. യുഡിഎഫിനൊപ്പം നിന്ന് നാല് വിമതന്മാരെ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികൾ വാഗ്ദാനം ചെയ്താണ് ഇടത്പക്ഷം കൂടെക്കൂട്ടിയത്. ഈ വിമതന്മാരിൽ ഒരാളെയെങ്കിലും തിരിച്ചെത്തിച്ച് ഭരണം നിലനിർത്താനുള്ള തത്രപ്പാടിലായിരുന്നു കോൺഗ്രസ്. 

43 അംഗ തൃക്കാക്കര നഗരസഭയിൽ യുഡിഎഫിന് 21, എല്‍ഡിഎഫിന് 17, കോണ്‍ഗ്രസ് വിമതർ അഞ്ച് എന്നിങ്ങനെയാണ് അംഗ സംഖ്യ. വിമതരെ ഒപ്പം കൂട്ടി കഴിഞ്ഞ രണ്ടര വർഷം, ഐ ഗ്രൂപ്പിലെ അജിത തങ്കപ്പൻ നഗരസഭ ഭരിച്ചു. മുൻ നിശ്ചയിച്ച പ്രകാരം എ ഗ്രൂപ്പിന് ചെയർപേഴ്സൺ സ്ഥാനം വിട്ടുകൊടുക്കാൻ അജിത തങ്കപ്പൻ തുടക്കത്തിൽ തയ്യാറായില്ല. അജിതയെ രാജിവെപ്പിച്ച് എ ഗ്രൂപ്പിലെ രാധാതങ്കമണിയെ ചെയർപേഴ്സണാക്കാൻ യുഡിഎഫിനകത്ത് ചർച്ച തുടരുമ്പോഴാണ് എൽഡിഎഫ് ക്യാമ്പിന്റെ ചടുലമായ നീക്കം. സിപിഎം തൃക്കാക്കര ഏരിയ സെക്രട്ടറി ഉദയ കുമാർ നാല് യുഡിഎഫ് സ്വതന്ത്രരുമായി ചർച്ച നടത്തുകയും അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസിൽ ഇവരുടെ ഒപ്പ് വാങ്ങിക്കുകയും ചെയ്തു. മാധ്യമങ്ങളെ കണ്ട യുഡിഎഫ് സ്വതന്ത്രർ ഇനി ഇടത് പിന്തുണയിൽ നഗരസഭ ഭരിക്കുമെന്ന് അവകാശപ്പെട്ടു. ഓമന സാബുവാകും പുതിയ ചെയർപേഴ്സൺ.

എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രർ; തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകും

വിമതരിൽ ഒരാളെയെങ്കിൽ ഒപ്പം കൂട്ടാന്‍ തത്രപ്പാട്; തൃക്കാക്കര നഗരസഭ ഭരണം നിലനിർത്താൻ കോൺഗ്രസിന്‍റെ ഊർജ്ജിത ശ്രമം

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News