തൃശൂരിൽ ഗുരുവായൂർ മണ്ഡലത്തിലെ റോഡ്ഷോക്കിടെ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
തൃശൂർ: പൗരത്വ നിയമഭേദഗതി നടപ്പിലാക്കില്ലെന്ന സംസ്ഥാനത്തിന്‍റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. പിണറായി സംസ്ഥാനത്തിന്റെ കാര്യം നോക്കിയാൽ മതിയെന്നും രാജ്യത്തേക്ക് ആര് വരണം പോണം എന്ന് പിണറായി നോക്കണ്ടെന്നും സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൃശൂരിൽ ഗുരുവായൂർ മണ്ഡലത്തിലെ റോഡ്ഷോക്കിടെ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പട്ടിണി നിവാരണത്തിന് പൌരത്വ പട്ടിക വേണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ദിവസം വെള്ളിക്കുളങ്ങരയിലെ സന്ദര്‍ശനത്തില്‍ ആളു കുറഞ്ഞതില്‍ പ്രവര്‍ത്തകരോട് ക്ഷോഭിക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യം പുറത്തുവന്നിരുന്നു. എന്നാൽ ആളു കുറഞ്ഞതിനല്ല, 25 ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേർക്കാത്തതിനാലാണ് പ്രവർത്തകരോട് ക്ഷോഭിച്ചതെന്നാണ് ഇന്ന് സുരേഷ് ഗോപി വിശദീകരിച്ചത്. എടുക്കേണ്ട പണി പ്രവർത്തകർ എടുക്കാത്തത് കൊണ്ടാണ് അവരെ ശകാരിച്ചത്. ആദിവാസി വിഭാഗത്തിൽ പെട്ട 25 ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേർത്തിരുന്നില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കുക എന്നത് അമിത് ഷാ ഏൽപ്പിച്ച ഉത്തരവാദിത്തമാണ്. അല്ലാതെ താനെത്തിയപ്പോള്‍ ആളില്ലാത്തതുകൊണ്ടല്ല പ്രവർത്തകരെ ശകാരിച്ചത്. അവിടെ ആളുകളുണ്ടായിരുന്നു. അത് വീഡിയോ കാണിച്ച് തെളിയിക്കണോയെന്നും സുരേഷ് ഗോപി ചോദിച്ചു. ആളില്ലായിരുന്നു എന്ന് പ്രചരിപ്പിച്ചത് ആരെന്ന് എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
'എന്താണ് ബൂത്തിന്‍റെ ജോലിയെന്നും ആളില്ലാത്തിടത്തേക്ക് എന്നെയെന്തിനാണ് കൊണ്ടുവന്നതെ'ന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം ചോദിച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബൂത്ത് പ്രവര്‍ത്തകര്‍ സഹായിച്ചില്ലെങ്കില്‍ തിരുവനന്തപുരത്തേക്ക് പോകുമെന്നും സുരേഷ് ഗോപി പറയുകയുണ്ടായി.
