തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു. ആസ്വാദകരെ അനുഭൂതിയിലാക്കി തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യ മേളം നടന്നു. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പൂര വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രമാണ് പൂരം നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് ഇലഞ്ഞിത്തറ മേളം ആരംഭിച്ചു
തൃശൂര്‍: തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു. ആസ്വാദകരെ അനുഭൂതിയിലാക്കി തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യ മേളം നടന്നു. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പൂര വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രമാണ് പൂരം നടക്കുന്നത്. കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂർ പൂരദിനത്തിലേക്ക് ഉണർന്നത്. തൊട്ടുപിന്നാലെ ഘടകപൂരങ്ങളുമെത്തി. ഉച്ചയ്ക്ക് രണ്ടിന് 250 കലാകാരന്‍മാര്‍ അണി നിരക്കുന്ന ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. കിഴക്കൂട്ട് അനിയൻ മാരാര്‍ ആണ് ഇലഞ്ഞിത്തറ മേളത്തിന്‍റെ പ്രമാണി.
ദേവഗുരുവായ കണിമംഗലം ശാസ്താവ് വെയിലേല്‍ക്കാതെ സൂര്യോദയത്തിന് മുന്‍പ് തട്ടകത്തുനിന്നും പുറപ്പെട്ട് തേക്കിൻ കാടെത്തിയതോടെ പൂരം ആവേശത്തിന് തുടക്കമായി. വലിയാലുക്കല്‍ കുട്ടിശങ്കരനാണ് കോലമേറ്റിയത്. ജിതിന്‍ കല്ലാറ്റ് ആയിരുന്നു മേളപ്രമാണി. പിന്നാലെ പനമുക്കംപിള്ളി ശാസ്താവും വടക്കുംനാഥനിലെത്തി. പെരുമ്പളം ശരത് ആയിരുന്നു മേളപ്രമാണി. പൂര പ്രേമികൾ കാത്തിരുന്ന ചെമ്പുക്കാവിന്‍റെ വരവായിരുന്നു പിന്നീട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആയിരുന്നു തിടമ്പേറ്റിയത്. പാറമേക്കാവ് അഭിഷേക് ആയിരുന്നു മേള പ്രമാണി. കിഴക്കേ നട വഴി വടക്കുംനാഥൻ അകത്തു കയറി കയറി തെക്കേ നടവഴി പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും രാമൻ ആരാധകരുടെ ആവേശം ഉച്ചസ്ഥായിലായി. ഒന്‍പത് ആനകളുടെ അകമ്പടിയോടെയാണ് കാരമുക്ക് ഭഗവതി വടക്കുന്നാഥനിലെത്തിയത്. പത്മശ്രീ പെരുവനം കുട്ടന്മാരായിരുന്നു മേള പ്രമാണി. ശങ്കരം കുളങ്ങര ഉദയന്‍ തിടമ്പേറ്റി. ഒന്‍പത് ആനകളുടെ അകമ്പടിയോടെ ലാലൂർ ഭഗവതി നടുവിലാലിൽ നിന്ന് ശ്രീമൂല സ്ഥാനത്തേക്ക് കയറി. പാറമേക്കാവ് അര്‍ജുന്‍ ആയിരുന്നു മേളപ്രമാണി.
പിന്നാലെ പൂരത്തിൽ ഘടകപൂരങ്ങളിൽ ഏറ്റവും കൂടുതൽ ആനകളെ അണിനിരത്തുന്ന ചൂരക്കോട്ടുകാവ് ഭഗവതിയുടെ വരവായിരുന്നു. പടുവിൽ രഘുനാഥൻമാരാരുടെ മേളം കലാശിച്ചതിന് പിന്നാലെ പതിമൂന്നാനകളുടെ അകമ്പടിയിൽ അയ്യന്തോള്‍ ഭഗവതി എത്തി. ചെറുശ്ശേരി കുട്ടന്മാരായിരുന്നു മേള പ്രമാണി. ഒടുവിൽ പതിനൊന്ന് ആനകളുടെ അകമ്പടിയോടെ നെയ്തലക്കാവ് ഭഗവതിയുടെ ഊഴമായി. ഇതിനിടെ പതിനൊന്നരയോടെ ആരംഭിച്ച തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിൽ പൂരനഗരി അലിഞ്ഞു. കൊടുംചൂടിലാണ് തൃശ്ശൂരിൽ ഇക്കുറി പൂരം നടക്കുന്നത്. പക്ഷെ പൂരാവേശത്തിൽ ഒട്ടും കുറവില്ല. വൈകീട്ടത്തെ കുടമാറ്റ ചടങ്ങുകൾ ഇത്തവണ 15 മിനിറ്റിൽ പൂർത്തിയാവും.



