തൃശൂർപൂരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനം
രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക.
തൃശൂർ: കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകൾ നടത്തും. ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക.
ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോൾ സമിതി യോഗം ചേർന്ന സാഹചര്യങ്ങൾ വിലയിരുത്തും. മാർച്ചിൽ അന്തിമ തീരുമാനമെടുക്കാനാണ് മന്ത്രി വിഎസ് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായത്. ഏപ്രിൽ 23നാണ് പൂരം. സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം പൂരം എക്‌സിബിഷനും നടത്തും. കഴിഞ്ഞ വർഷം ചരിത്രത്തിലാദ്യമായി ചടങ്ങുകൾ മാത്രമായാണ് പൂരം നടത്തിയത്.