തൃശൂര്‍ പൂരം മുൻവർഷങ്ങളിലേതു പോലെ തന്നെ നടത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾ.

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഇത്തവണ തൃശൂർ പൂരം പഴയതു പോലെ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആറ്റുകാൽ പൊങ്കാലയും ശബരിമല ഉത്സവവും നൽകിയ മാത്യക മുന്നിലുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

അതേ സമയം തൃശൂര്‍ പൂരം മുൻവർഷങ്ങളിലേതു പോലെ തന്നെ നടത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾ. ഇക്കാര്യം സർക്കാരിനെയും ജില്ലാ ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ട്. ദേവസ്വങ്ങളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയെങ്കിലും നേരത്തെ നടത്തി വന്ന രീതിയിൽ ഇത്തവണ നടത്താൻ സാധിച്ചേക്കില്ല. പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ല ഭരണകൂടം അറിയിച്ചിരിക്കുന്നത്.