ആനകളിൽ നിന്നും മേളക്കാരും മറ്റും 50 മീറ്റർ ദൂരം പാലിക്കണം എന്നത് ഒരിക്കലും പ്രായോഗികം അല്ല .മറ്റു പൂരങ്ങൾ നടന്നപ്പോൾ ഒന്നും ഈ നിയന്ത്രണങ്ങൾ കണ്ടില്ല

തൃശ്ശൂർ: തൃശൂര്‍ പൂരം പ്രതിസന്ധിയിലെന്ന് പാറമേക്കാവ് ദേവസ്വം. തൃശൂർ പൂരത്തെ തകർക്കാൻ ശ്രമം നടക്കുന്നുവെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടേണ്ടിയിരുന്നില്ലെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി. മറ്റു പൂരങ്ങൾ നടന്നപ്പോൾ ഒന്നും ഈ നിയന്ത്രണങ്ങൾ കണ്ടില്ല. വനം വകുപ്പിന്‍റെ നിർദേശങ്ങൾ അപ്രായോഗികമണ്. ഈ നിർദേശങ്ങൾ പാലിച്ചുകൊണ്ട് പൂരം നടത്താൻ കഴിയുമോ എന്ന് സംശയമുണ്ട്. ആനകളിൽ നിന്നും മേളക്കാരും മറ്റും 50 മീറ്റർ ദൂരം പാലിക്കണം എന്നത് ഒരിക്കലും പ്രായോഗികം അല്ല. സർക്കുലർ ഉടൻ പിൻവലിക്കണമെന്നും എന്നും പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു

'പാറമേക്കാവിൽ എഴുന്നള്ളിക്കുമ്പോൾ ആളുകളെ പൂരപ്പറമ്പിൽ‌ നിർത്തണോ? തൃശൂർ‌ പൂരം തകർക്കാൻ ശ്രമം'

വനം വകുപ്പിന്‍റേത് അപ്രായോഗിക സർക്കുലറെന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും വ്യക്തമാക്കി. തൃശൂർ പൂരം തകർക്കാനുള്ള നീക്കമാണിതെന്നും അംഗീകരിക്കാനാവില്ലെന്നും തിരുവമ്പാടിയും വ്യക്തമാക്കി. അടിയന്തിര സർക്കാർ ഇടപെടൽ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട വനംവകുപ്പിന്‍റെ സർക്കുലർ പിന്‍വലിക്കണം.5 0 മീറ്റർ പരിധിയില്‍ ആളു നിൽക്കരുതെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. 15 ന് മുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ നിർദേശങ്ങൾ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്ന് ആന ഉടമ സംഘടന വ്യക്തമാക്കി. ആന ഉടമകളുടെയും ഉത്സവ സംഘാടകരുടെയും അടിയന്തര യോഗം ഉച്ചയ്ക്ക് ഒന്നിന് തൃശൂരിൽ ചേരും. 

'തൃശ്ശൂർ പൂരം ഇല്ലാണ്ടാക്കാനുള്ള ശ്രമമാണ്, അടിയന്തരമായി സർക്കാർ ഇടപെടണം'