തുമ്പയിൽ തട്ടുകടയിൽ കയറി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി
തിരുവനന്തപുരം: തുമ്പയിൽ തട്ടുകടയിൽ കയറി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി. രാജീവ് (40) എന്ന 'ഓട്ടോ രാജീവ്' ആണ് പിടിയിലായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. അരശുമൂട്ടിലെ ഒരു തട്ടുകടയിൽ എത്തിയ രാജീവ്, അവിടെയുണ്ടായിരുന്ന ബംഗാൾ സ്വദേശിയായ സോമദേവിനോട് പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ വിസമ്മതിച്ച സോമദേവിനെ പ്രതി ക്രൂരമായി മർദ്ദിക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണം ബലമായി തട്ടിയെടുക്കുകയുമായിരുന്നു. പരാതി ലഭിച്ചതോടെ തുമ്പ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുമ്പ സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിലുൾപ്പെട്ടയാളാണ് ഓട്ടോ രാജീവ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


