മയക്കുവെടി വെച്ചിട്ടും ഫലമില്ല; കടുവയെ ബന്ദിപ്പൂർ വനത്തിലേക്ക് തുരത്തി, പരിക്കേറ്റ വാച്ചര്‍ക്ക് ശസ്ത്രക്രിയ
കർണാടക അതിർത്തിയിലെ പാറ കവലയിൽ വെച്ച് കടുവയെ മയക്കുവെടി വെച്ചെങ്കിലും മയങ്ങാതായേതോടെ ഓടിച്ച് കന്നാരം പുഴ കടത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാറ കവലയിലെ ആളില്ലാത്ത വീട്ടിൽ കടുവയെ കണ്ടത്.
വയനാട്: വയനാട് കൊളവള്ളിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ കർണാടക ബന്ദിപ്പൂർ വനത്തിലേക്ക് തുരത്തി. കർണാടക അതിർത്തിയിലെ പാറ കവലയിൽ വെച്ച് കടുവയെ മയക്കുവെടി വെച്ചെങ്കിലും മയങ്ങാതായേതോടെ ഓടിച്ച് കന്നാരം പുഴ കടത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാറ കവലയിലെ ആളില്ലാത്ത വീട്ടിൽ കടുവയെ കണ്ടത്. തൊട്ടടുത്ത വയലിലേക്ക് മാറിയതോടെ വനപാലകർ ആകാശനിരീക്ഷണം നടത്തി മയക്കുവെടി വയ്ക്കാനുള്ള സാഹചര്യമൊരുക്കി.
മയക്കുവെടി വെച്ചെങ്കിലും കടുവ മയങ്ങിയില്ല. ഇതിനിടെ കടുവയുടെ അക്രമത്തിൽ വനം വാച്ചർക്ക് പരിക്കേറ്റു. പുൽപ്പള്ളി ഫോറസ്റ്റ് ഓഫീസിലെ വാച്ചർ വിജേഷിന് ആണ് പരിക്കേറ്റത്. കയ്യിൽ ഗുരുതര പരിക്കേറ്റതിനാൽ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കടുവയെ വീണ്ടും മയക്കു വെടി വെക്കാൻ ശ്രമിച്ചെങ്കിലും അതും പാളി. കർണാടക ബന്ദിപ്പൂർ കടുവാ സഘേതം ലക്ഷ്യമാക്കി നീങ്ങിയതോടെ വനപാലകർ ഓടിച്ച് കന്നാരം പുഴ കടത്തി. കടുവയ്ക്ക് പരിക്കേറ്റിട്ടുണ്ട് എന്ന വയനാട് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രബാബു പറഞ്ഞു. പരിക്കുണ്ടെന്ന കാര്യം ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ വനപാലകരെ അറിയിച്ചിട്ടുണ്ട്.