കാർഡമം ഹിൽ റിസർവിൽ പെട്ട സ്ഥലത്തു നിന്ന് മുറിച്ചു കടത്തിയ ലോഡു കണക്കിന് തടി വനംവകുപ്പ് പിടികൂടി
സിഎച്ച് ആറിൽ നിന്ന് മരം മുറിക്കാൻ വനംവകുപ്പ് അപൂർവമായേ അനുമതി നൽകാറുള്ളൂ. അപകടാവസ്ഥയിലുള്ള മരമാണെങ്കിൽ മുൻകൂർ അനുമതി വാങ്ങി മുറിക്കാം. ഈ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് വനപാലകർ പറഞ്ഞു.
ഇടുക്കി: കാർഡമം ഹിൽ റിസർവിൽ പെട്ട സ്ഥലത്തു നിന്ന് മുറിച്ചു കടത്തിയ ലോഡു കണക്കിന് തടി കട്ടപ്പന വെള്ളിലാംകണ്ടത്തു നിന്ന് വനംവകുപ്പ് പിടികൂടി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡൻറ് വി ആർ ശശിയാണ് തടി ഇവിടെയെത്തിച്ച് സൂക്ഷിച്ചിരിക്കുന്നതെന്ന് വനം വകുപ്പ് കണ്ടെത്തി.
രണ്ടാഴ്ചയിലധികമായി നിരവധി ലോഡ് തടികൾ വെള്ളിലാംകണ്ടത്തിനു സമീപം സൂക്ഷിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടന്നാണ് വനം വകുപ്പ് പരിശോധന നടത്തിയത്. ചോരക്കാലി, തെള്ളി, വെള്ളപ്പൈൻ തുടങ്ങിയ ഇനത്തിൽ പെട്ട വൻമരങ്ങളുടെ തടികളാണ് ഇവ. സിഎച്ച്ആറിൽ പെട്ട ഏലത്തോട്ടങ്ങളിലാണ് ഈ മരങ്ങൾ കൂടുതലായും കണ്ടു വരുന്നത്.
സിഎച്ച് ആറിൽ നിന്ന് മരം മുറിക്കാൻ വനംവകുപ്പ് അപൂർവമായേ അനുമതി നൽകാറുള്ളൂ. അപകടാവസ്ഥയിലുള്ള മരമാണെങ്കിൽ മുൻകൂർ അനുമതി വാങ്ങി മുറിക്കാം. ഈ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് വനപാലകർ പറഞ്ഞു. പത്തു ലോഡോളം തടി ഉണ്ടെന്നാണ് പ്രാഥമിക കണക്ക്.
കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡൻറ് വി ആർ ശശിയാണ് തടി ഇവിടെ എത്തിച്ച് സൂക്ഷിച്ചിരിക്കുന്നതെന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സമീപത്തായി ഇദ്ദേഹത്തിന് ഏലം സ്റ്റോറുണ്ട്. ഇവിടുത്തേക്ക് വിറകിനായി എത്തിച്ചിരിക്കുന്നതാണെന്നാണ് വനപാലകരോട് പറഞ്ഞത്. മരങ്ങൾ വെട്ടിയ സ്ഥലവും കൂടുതൽ മരങ്ങൾ മുറിച്ചു കടത്തിയോ എന്നും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്.