2025ലെ രസതന്ത്ര നൊബേൽ പ്രഖ്യാപനം ഇന്നുണ്ടാകും. വ്യോമസേനയുടെ 93-ാം വാർഷികാഘോഷവും  ഇന്ന് നടക്കും. ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ നിയമസഭ സ്തംഭിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ന്യൂ മാഹി ഇരട്ടക്കൊലക്കേസിൽ ഇന്ന് വിധി. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ..

രസതന്ത്ര നൊബേൽ പ്രഖ്യാപനം

2025ലെ രസതന്ത്ര നൊബേൽ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നേ കാലോടെയാകും പ്രഖ്യാപനം. 117ആമത്തെ രസതന്ത്ര നൊബേലാണ് ഇന്ന് പ്രഖ്യാപിക്കാൻ പോകുന്നത്. ഇതുവരെ 197 വ്യക്തികൾക്ക് പുരസ്കാരം നൽകിയിട്ടുണ്ട്. കമ്പ്യൂട്ടേഷനൽ പ്രൊട്ടീൻ ഡിസൈനിൽ പുതു ചരിത്രമെഴുതിയ ഗൂഗിൾ ഡീപ്പ്മൈൻഡിലെ ഡെമ്മിസ് ഹസ്സാബിസിനും, ജോൺ ജമ്പറിനുമായിരുന്നു 2024ലെ രസതന്ത്ര നൊബേൽ.

വ്യോമസേനയുടെ 93 ആം വാർഷിക ആഘോഷം

ഇന്ത്യൻ ആകാശക്കോട്ടയുടെ കരുത്തായ വ്യോമസേനയുടെ 93 ആം വാർഷിക ആഘോഷങ്ങൾ ഇന്ന് നടക്കും. യുപി ഗാസിയാബാദിലെ ഹിൻഡൻ വ്യോമ താവളത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. വ്യോമസേന മേധാവി പരിപാടിയുടെ മുഖ്യാതിഥിയാകും. ഓപ്പറേഷൻ സിന്ദൂരിൽ കരുത്ത് കാട്ടിയ വ്യോമസേനയുടെ പ്രകടനങ്ങൾക്ക് ഹിൻഡൻ വ്യോമ താവളം വേദിയാകും.വ്യോമസേന ദിന പരേഡ് നടക്കും. എന്നാൽ ഇക്കുറി വ്യോമ അഭ്യാസപ്രകടനങ്ങൾ നവംബറിൽ ഗുവാഹത്തിയിൽ ആണ് നടക്കുക. വിവിധ യുദ്ധവിമാനങ്ങളുടെ പ്രദർശനവും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ബിഹാറില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍

ബിഹാറില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുന്നു. എന്‍ഡിഎയിലെ കക്ഷികള്‍ ഇന്ന് പാറ്റ്നയില്‍ യോഗം ചേരും. നാല്‍പത് സീറ്റ് വേണമെന്ന നിലപാടില്‍ ചിരാഗ് പാസ്വാന്‍ ഉറച്ച് നില്‍ക്കുകയാണ്. മഹാസഖ്യത്തില്‍ ആര്‍ജെഡി മുന്നോട്ട് വച്ച ഫോര്‍മുല കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അംഗീകരിച്ചിട്ടില്ല. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്ന് നടക്കും. ആദ്യ ഘട്ട പട്ടികയില്‍ ധാരണയായേക്കും. ബിജെപിയുടെ ആദ്യ പട്ടിക പത്തിന് ശേഷം പുറത്ത് വിടുമെന്നാണ് സൂചന.

ശബരിമല സ്വർണ്ണപ്പാളി വിവാദം: നിയമസഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രശ്നം ആയുധമാക്കുന്നത്. ദേവസ്വം മന്ത്രിയുടേയും ദേവസ്വം പ്രസിണ്ടിൻറെയും രാജിയിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. സഭക്ക് പുറത്ത് മേഖലജാഥകൾ കൂടി കെപിസിസി പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വർണ്ണക്കവർച്ച പരമാവധി പ്രചാരണമാക്കാനാണ് യുഡിഎഫ് നീക്കം.

ശബരിമല സ്വർണ്ണപ്പാളി വിവാദം: ബിജെപി മാർച്ച്

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ബിജെപി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് ഉണ്ട്. സ്വർണ്ണക്കവർച്ച നടന്നെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരുഹമാണെന്ന് ബിജെപി ആരോപിക്കുന്നു. ക്ലിഫ് ഹൗസ് മാർച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.

ന്യൂ മാഹി ഇരട്ടക്കൊലക്കേസ്: വിധി ഇന്ന്

ന്യൂ മാഹി ഇരട്ടക്കൊല കേസിൽ വിധി ഇന്ന്. പള്ളൂരിലെ ആർഎസ്എസ് പ്രവർത്തകരായിരുന്ന വിജിത്ത്, സിനോജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് 15 വർഷത്തിനുശേഷം വിധി വരുന്നത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളായ കൊടിസുനി, മുഹമ്മദ് ഷാഫി എന്നിവർ ഉൾപ്പെടെ 14 പേരാണ് പ്രതികൾ. രണ്ടുപേർ വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2010 മെയ് 28നാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകരെ ന്യൂ മാഹിയിൽ വെച്ച് ബോംബറിഞ്ഞ് വീഴ്ത്തുകയും വെട്ടി കൊലപ്പെടുത്തുകയും ചെയ്തത്. പി പ്രേമരാജനാണ് കേസിലെ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യുട്ടർ. സി.കെ ശ്രീധരനും കെ.വിശ്വനും ആണ് പ്രതികൾക്ക് വേണ്ടി വാദിച്ചത്

കാലാവസ്ഥ

ഇന്ന് സംസ്ഥാനത്ത് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യത. മലയോര, ഇടനാട് മേഖലയിലാകും കൂടുതലായും ഇടിമിന്നൽ മഴക്ക് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. കാലവർഷക്കാറ്റ് പൊതുവെ ദുർബലമായ സാഹചര്യത്തിൽ അന്തരീക്ഷത്തിൽ കാറ്റിന്റെ അസ്ഥിരതയാണ് ഇടിമിന്നൽ മഴക്ക് കാരണമാകുന്നതെന്നാ കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളം ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.

കാണക്കാരി ജെസി കൊലക്കേസ്

കോട്ടയം കാണക്കാരി ജെസി സാം കൊലക്കേസിൽ അന്വേഷണം പൊലീസ് ഇന്നും തുടരും. രണ്ട് ഫോണുകളാണ് കൊല്ലപ്പെട്ട ജെസി ഉപയോഗിച്ചിരുന്നത്. ഒരെണ്ണം ഇനിയും അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസിൽ പ്രതിയായ ഭ‍ർത്താവ് സാമിന്റെ കസ്റ്റഡി കാലവധി പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും. പൊലീസ് വീണ്ടും പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള സാധ്യത കുറവാണ്.