ഇന്നത്തെ പ്രധാന സംഭവ വികാസങ്ങളും വാർത്തകളും ഒറ്റനോട്ടത്തിൽ അറിയാം 

ശ്രീനാരായണ ഗുരുവിൻ്റെ 171ാം ജയന്തി

ഇന്ന് ചിങ്ങമാസത്തിലെ ചതയനാള്‍. ശ്രീനാരായണ ഗുരുവിന്‍റെ 171-മത് ജന്മദിനം. ആഘോഷങ്ങളുടെ ഭാഗമായി ഭക്തർ ശിവഗിരി മഠത്തിലും ചെന്തഴന്തി ഗുരുകുലത്തിലും ദർശനം നടത്തും. ശിവഗിരിയില്‍ കേരളാ ഗവര്‍ണറും ചെന്പഴന്തിയില്‍ മുഖ്യമന്ത്രിയും ആഘോഷ പരിപാടികളിൽ മുഖ്യാതിഥികളാകും. ജാതിമതചിന്തകള്‍ക്കതീതമായ ഒരു സമൂഹത്തെ സൃഷ്‌ടിക്കുകയെന്നതായിരുന്നു ഗുരുവിന്‍റെ ജീവിതലക്ഷ്യം. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി' തുടങ്ങിയ തത്വങ്ങളിലൂടെ കേരളത്തിലെ പാര്‍ശ്വവത്‌കരിക്കപ്പെട്ട മനുഷ്യരുടെ മനസിലേക്ക് വിശ്വമാനവികത എന്ന വലിയ ആശയത്തിന്‍റെ പുനപ്രതിഷ്‌ഠ ആണ് ഗുരു നടത്തിയത്. ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകള്‍ പൊളിച്ച് സ്വതന്ത്രരാകാന്‍ ഉപദേശിച്ച ഗുരു, സംഘടിച്ച് ശക്തരാകാനും ആഹ്വാനം ചെയ്‌തു. വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന് പറഞ്ഞ ഗുരു കേരളത്തിലുടനീളം വിദ്യാലയങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ മുന്‍കൈയെടുത്തു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് വിദ്യയെന്നാണ് ഗുരു പറഞ്ഞത്. എല്ലാ അനാചാരങ്ങള്‍ക്കും എതിരെ പോരാടാനുളള ഗുരുവിന്‍റെ ആയുധവും വിദ്യ തന്നെയായിരുന്നു മനുഷ്യന്‍റെ സമഗ്ര വികസനത്തിന് വേണ്ടിയായിരുന്നു ഗുരുവിന്‍റെ പ്രയത്നം. ആധ്യാത്മികവും ഭൗതികവും രണ്ടല്ല എന്നും അവ ഒന്നിന്‍റെ തന്നെ രണ്ട് വശമാണെന്നും ഗുരു പഠിപ്പിച്ചു. 'അവനവനാത്മസുഖത്തിന്നായാചരിപ്പതു അപരനുമാത്മാസുഖത്തിന്നായിവരേണം' എന്നും 'ഒരു പീഡയെറുന്പിനും വരുത്തരുത്' എന്നും ഗുരു പറഞ്ഞത്, മാനവഹൃദയത്തിന്‍റെ പൂര്‍ണത മുന്നില്‍ക്കണ്ടായിരുന്നു. ഗുരുവിന്‍റെ ജന്മദിനമായ ഇന്ന് നാടെങ്ങും ഘോഷയാത്രകളും ആഘോഷവും സമ്മേളനങ്ങളും നടക്കും. ഗ്രാമങ്ങളും നഗരങ്ങളും പീതസാഗരമാകും. ആഘോഷങ്ങളുടെ ഭാഗമായി ചെന്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വർക്കല ശിവഗിരിയിലും വിവിധ പരിപാടികള്‍ നടക്കും. ശിവഗിരിയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചെന്പഴന്തി ഗുരുകുലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതിഥികളാകും. ശിവഗിരിയില്‍ രാവിലെ ഏഴുമണിക്ക് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പതാക ഉയര്‍ത്തും. ഒന്പതരയ്ക്ക് ജയന്തി സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.

സമ്പൂർണ ചന്ദ്രഗ്രഹണത്തിനായി കാത്തിരിപ്പ്

ഇന്ന് രാത്രി സമ്പൂർണ ചന്ദ്രഗ്രഹണം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി 8.58ന് ഭൂമിയുടെ നിഴൽ ചന്ദ്രന് മേൽ വീണ് തുടങ്ങും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഗ്രഹണ പ്രക്രിയ. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും 22 മിനുട്ടും നീണ്ട് നിൽക്കും. രാത്രി 11.41ടെയാകും ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടുക. എട്ടാം തീയതി അ‍ർദ്ധരാത്രി കഴിഞ്ഞ് 22 മിനുട്ട് പിന്നിടുമ്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം കാണാവുന്നതാണ്. ലോക ജനസംഖ്യയുടെ 60 ശതമാനത്തിനും ഏഴാം തീയതിയിലെ ഗ്രഹണം കാണാം എന്നതാണ് എറ്റവും വലിയ പ്രത്യേകത. ഇത് കഴിഞ്ഞാലൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാത്തിരിക്കണം.

തൻഹ ഷെറിനായുള്ള തെരച്ചിൽ ഇന്നും തുടരും

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസ്സുകാരി തൻഹ ഷെറിനായുള്ള തെരച്ചിൽ ഇന്നും തുടരും. ഫയർ ഫോഴസ് മുങ്ങൽ വിദഗ്ധരും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ. വെള്ളിയാഴ്ച വൈകിട്ടാണ് ബന്ധുക്കളൊടൊപ്പം തൻഹ ഷെറിനും സഹോദരനും പുഴക്കടവിൽ എത്തിയത്. പാറക്കെട്ടിൽ ഇരിക്കുന്നതിനിടെയാണ് തൻഹയും സഹോദരനും ഒഴുക്കിൽ പ്പെടുകയായിരുന്നു. സഹോദരനെ രക്ഷപ്പെടുത്താനായെങ്കിലും തൻഹയെ കണ്ടെത്താനായില്ല. പൊന്നാനി ഗേൾസ് സ്കുളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാനാണ് ഇവർ കൊടുവള്ളിയിലെത്തിയത്.

അമീബിക് മസ്തിഷ്ക ജ്വരം: 2 പേരുടെ നില അതീവ ഗുരുതരം

കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതം. രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്. ചികിത്സയിലുള്ള മറ്റ് 10 പേരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്ന് എത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്,.

കേരള ക്രിക്കറ്റ്‌ ലീഗിൽ ഫൈനൽ പോര്

കേരള ക്രിക്കറ്റ്‌ ലീഗ് രണ്ടാം സീസൺ ചാന്പ്യന്മാരെ ഇന്നറിയാം. നിലവിലെ ജേതാക്കളായ കൊല്ലം സെയ്‌ലേഴ്‌സും കന്നിക്കിരീടം ലക്ഷ്യമിടുന്ന കൊച്ചി ബ്ലൂ ടൈഗെഴ്‌സും വൈകിട്ട് ആറരക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. 16 ക്രിക്കറ്റ് ദിനങ്ങൾ. 32 വാശിയേറിയ പോരാട്ടങ്ങൾ. കെ സി എൽ കിരീടം ആര് തൂക്കുമെന്ന ചോദ്യത്തിന് ഇന്നു കാര്യവട്ടത്ത് ഉത്തരം.തങ്ങളല്ലാതെ മറ്റൊരു ചാമ്പ്യൻ ഇല്ലെന്ന് പ്രഖ്യാപിക്കാൻ സച്ചിൻ ബേബിയുടെ കൊല്ലം സെയ്‌ലേഴ്സ്. സഞ്ജു സാംസൺ പാതിവഴിയിൽ മടങ്ങിയിട്ടും വീര്യം വിടാത്ത കൊച്ചി ബ്ലൂ ടൈഗേഴ്സ്. ലീഗിൽ കളിച്ച പത്തിനൊന്നിൽ ഒൻപത്തും ജയിച്ചാണ് സാലി സംസണും സംഘവും ഫൈനലിനു ഇറങ്ങുന്നത്. വിട്ടുകൊടുക്കാതെ പൊരുതുന്ന യുവനിര കരുത്. സഞ്ജുവായിരുന്നു ബാറ്റിംഗ് നെടും തൂൺ. ഏഷ്യ കപ്പിനായി താരം മടങ്ങിയെങ്കിലും അവസരത്തിനൊത്തുയർന്നു വിനൂപ് മനോഹരനും അജീഷും മുഹമ്മദ്‌ ഷാനുവും. സെമിയിലും അർദ്ധസേച്വറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പർ ടി നിഖിൽ, ടൂർണമെന്റന്റെ കണ്ടെത്തലായ ഓൾറൗണ്ടർ മുഹമ്മദ് ആഷിക്ക്, വെറ്ററൻ പേസർ കെ എം ആസിഫ്, സ്പിന്നർ പി എസ് ജെറിൻ.ബ്ലൂ ടൈഗേഴ്സിന്റെ ഗർജ്ജനങ്ങൾ. നിലവിലെ ചാമ്പ്യന്മാരെങ്കിലും ഇടറി ഇടറിയാണ് കൊല്ലം സെയ്ലേഴ്സ് സെമി കണ്ടത്. തൃശ്ശൂർ ടൈറ്റൻസിനെ ഏകപക്ഷീയമായി വീഴ്ത്തി ഫൈനലിൽ. വിഷ്ണു വിനോദ്, സച്ചിൻ ബേബി, അഭിഷേക് നായർ എന്നിവർ അടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിര. അമലും അജയഘോഷും ഷറഫുദീനും നയിക്കുന്ന ബൗളിംഗ് യൂണിറ്റ്. കൊല്ലം കൊച്ചിയെ വീഴ്ത്താൻ പോന്ന സമ്പന്നർ. രണ്ടാം സീസണിൽ രണ്ട് തവണ നേർക്കുനേർ വന്നപ്പോഴും കൊച്ചിക്കായിരുന്നു ജയം.