കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ത്രീകളോടുള്ള മോശം പെരുമാറ്റം വിവാദമായതിനെ തുടർന്ന് രാജി ആവശ്യം ശക്തമാകുകയാണ്. രാഹുൽ ഇന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാഹുൽ തീരുമാനിച്ചിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയിരുന്നു

രാഹുൽ ഇന്ന് തലസ്ഥാനത്തെത്തുമെന്ന് സൂചന, രാജി നീക്കം

തിരുവനന്തപുരം സ്ത്രീകളുടെ വെളിപ്പെടുത്തലിനെ തുടർന്ന് ആരോപണ വിധേയനായ പാലക്കാട് എംഎൽ‌എ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന ആവശ്യം പാർട്ടിക്കകത്തും പുറത്തും ശക്തമാകുന്നു. അടൂരിലെ വീട്ടിൽ തുടരുകയാണ്. ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ വീട്ടില്‌ പാലക്കാട്ടെ നേതാക്കളുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. രാഹുലിന്റെ രാജിയിൽ പാർട്ടിയിൽ സമ്മർദ്ദം തുടരുന്നതിനിടെയാണ് പാലക്കാട്ടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും രം​ഗത്തെത്തി. രാഹുൽ രാജിവെക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി വികെ ശ്രീകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. കോൺഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് വികെ ശ്രീകൃഷ്ണൻ്റെ അഭിപ്രായം. മറ്റു പ്രസ്ഥാനങ്ങൾക്ക് മാതൃകയാവാൻ കോൺഗ്രസിന് കഴിയണം. കോൺഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രാഹുലിലൂടെ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എംഎൽഎ സ്ഥാനം രാജിവെച്ച് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുന്ന രാഹുലാണ് കോൺഗ്രസിനും ഈ രാജ്യത്തിനും ആവശ്യമെന്നും വികെ ശ്രീകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വടംവലി

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെ യൂത്ത് കോൺഗ്രസിൽ അധ്യക്ഷ സ്ഥാനത്തേക്ക് വടംവലി. അധ്യക്ഷ പദവിയ്ക്കായി അബിൻ വർക്കി അരയും തലയും മുറുക്കി രം​ഗത്തുണ്ട്. നിലവിലെ ഭാരവാഹികൾ അല്ലാതെ പുറത്തുനിന്ന് ഒരാളെ കൊണ്ട് വന്നാൽ രാജി വെക്കുമെന്ന് അബിൻ വർക്കി അടക്കം 40 ഭാരവാഹികൾ നേതൃത്വത്തെ അറിയിച്ചു. സ്വാഭാവിക നീതി നിഷേധിക്കരുതെന്നാണ് ഭാരവാഹികൾ ദേശീയ നേതൃത്വത്തിനെ അറിയിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ചതിച്ചത് താൻ ആണെന്ന തരത്തിൽ നടന്ന 'ബാഹുബലി' പ്രചാരണം തന്നെ വെട്ടാൻ ആണെന്നും അബിൻ വർക്കി വിശദീകരിക്കുന്നു. എ ഗ്രൂപ്പും ഐ ഗ്രൂപ്പും അധ്യക്ഷ പദത്തിനായി മുണ്ടുമുറുക്കുമ്പോൾ പിടി മുറുക്കാൻ കെ സി പക്ഷവും ഉണ്ടെന്നതാണ് മറ്റൊരു കാര്യം.

ഗ​ഗൻയാൻ നിർണായക പരീക്ഷണം ഇന്ന്

ഗഗൻയാൻ ദൗത്യം നിർണായക പരീക്ഷണം ഇന്ന് നടക്കും. ഇന്റ​ഗ്രേറ്റജ് എയർ ഡ്രോപ് ടെസ്റ്റ് ആണ് ഇന്ന് നടക്കുക. ശ്രീഹരിക്കോട്ടയിൽ രാവിലെ 6 മണിയോടെയാണ് പരീക്ഷണം. ഐഎസ്ആർഒയും ഇന്ത്യൻ വ്യോമസേനയും ചേർന്നാണ് പരീക്ഷണം നടത്തുന്നത്. ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃക ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്ക് ഇടുന്നതാണ് പരീക്ഷണം. പാരച്യൂട്ടുകളുടെ പ്രവർത്തന ക്ഷമത വിലയിരുത്താനാണ് ഈ പരീക്ഷണം. 5 കിലോമീറ്റർ ഉയരത്തിൽ നിന്നായിരിക്കും പേടകം താഴേക്ക് ഇടുക. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ആണ് ദൗത്യത്തിന് ഉപയോഗിക്കുക.

ബിഹാറിനെ ഇളക്കി മറിച്ച് രാഹുൽ, യാത്ര തുടരുന്നു, ഇന്ത്യ സഖ്യം മുഖ്യമന്ത്രിമാരും പങ്കെടുക്കും

ബീഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര തുടരുന്നു. യാത്ര പുരോ​ഗമിക്കുമ്പോൾ ജനപങ്കാളിത്തം വർധിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ സഖ്യം മുഖ്യമന്ത്രിമാരും യാത്രയിൽ പങ്കെടുക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യാത്രയുടെ ഭാഗമാകും. ഏഴാം ദിവസത്തിലേക്ക് കടന്ന രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് വൻ ജനപങ്കാളിത്തം ലഭിക്കുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യ മുഖ്യമന്ത്രിമാരെയും നേതാക്കളെയും പങ്കെടുപ്പിച്ച് പോരാട്ടം ശക്തമാക്കാൻ തീരുമാനിച്ചത്. സഖ്യകക്ഷികളായ ഡി എം കെയും സമാജ് വാദി പാർട്ടിയും ജെ എം എമ്മും യാത്രയുടെ ഭാഗമാകും. വരുന്ന ബുധനാഴ്ച്ച ഡി എം കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ യാത്രക്ക് എത്തും. അടുത്ത ശനിയാഴ്ച്ച സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഹേമന്ത് സോറനും യാത്രയിൽ രാഹുലിനൊപ്പം ചേരും.

കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം

കൊല്ലം: കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം തുടങ്ങി. പരാതിക്കാരില്‍ നിന്ന് വിവരം ശേഖരിക്കലാണ് ആദ്യ നടപടി. കൊല്ലം ചവറയിൽ വിവാഹമോചന കേസിന് ഹാജരായ യുവതികളോട് അപമര്യാദയായി പെരുമാറിയെന്നാണ് കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരായ പരാതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള റജിസ്ട്രാര്‍ ആണ് അന്വേഷിക്കുന്നത്. ജില്ലാ ജുഡീഷ്യറിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി പരിഗണിക്കും.