ശിവശങ്കർ കസ്റ്റഡിയിൽ, മഞ്ജുവിനെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്,  ആകാശ് തില്ലങ്കേരിക്ക്  മറുപടി- പത്ത് വാർത്ത

1- ലൈഫ് കോഴക്കേസ്: ശിവശങ്കര്‍ 5 ദിവസത്തെ ഇഡി കസ്റ്റഡിയില്‍, ചോദ്യംചെയ്യലിന് ഇടയില്‍ ഇടവേള നല്‍കണമെന്ന് കോടതി

ലൈഫ് കോഴക്കേസില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട്‌ മണിക്കൂർ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നൽകണമെന്ന് കോടതി ഇഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2- മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്, നടിയെ ആക്രമിച്ച കേസിൽ സത്യവാങ്മൂലം സമർപ്പിച്ചു

നടിയെ ആക്രമിച്ച കേസിലെ സാക്ഷി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ എട്ടാം പ്രതി ദിലീപ്. വിസ്താരത്തിന് പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് ദിലീപ് സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു.

3- മംഗളൂരു, കോയമ്പത്തൂ‍ര്‍ സ്ഫോടനങ്ങൾ: കേരളത്തിലടക്കം നാൽപ്പത് ഇടങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ

കോയമ്പത്തൂർ, മംഗളൂരു സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളമടക്കം മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. ആകെ നാൽപ്പത് ഇടങ്ങളിൽ റെയ്ഡ് നടത്തിയെന്നാണ് എൻഐഎ ഉദ്യോ​ഗസ്ഥ‍ർ അറിയിക്കുന്നത്.

4- ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐയുടെ മറുപടി, തെളിവുകൾ പുറത്ത് വിട്ടു

ഡിവൈഎഫ്ഐ നേതാവ് എം ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ തെളിവ് പുറത്ത് വിട്ട് ഡിവൈഎഫ്ഐ. ഷാജറിന്റെ കയ്യിൽ നിന്ന് ട്രോഫി വാങ്ങുന്നതിന് വേണ്ടി ആകാശ് ക്രിക്കറ്റ് ടീമിൽ കയറിപ്പറ്റുകയായിരുന്നുവെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തുവെന്നും ഡിവൈഎഫ്ഐ ആരോപിച്ചു

5- മെഡി. കോളേജിൽ യുവാവിനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ തിരിച്ചെടുത്തതില്‍ വിവാദം; പരിശോധിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ മർദിച്ച സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുത്തതിനെ തള്ളിപ്പറയാതെ ആരോഗ്യമന്ത്രി വീണ ജോർജ്. സെക്യൂരിറ്റി ജീവനക്കാർക്കെതിരെ ക്രിമിനൽ കേസുണ്ടോ എന്ന പരിശോധിക്കുമെന്നാണ് വീണാ ജോർജിന്‍റെ നിലപാട്.

6- 'എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കും'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് രംഗത്ത്. എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നും അതിന് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

7- 'പീഡന പരാതി കൊടുത്തിട്ടില്ല, സിപിഎം നേതാവ് സോണയ്‍ക്കെതിരെ നല്‍കിയത് സാമ്പത്തിക ഇടപാടുകളിലെ പരാതി': പരാതിക്കാരി

ആലപ്പുഴയില്‍ സിപിഎമ്മിനെ പിടിച്ചുലച്ച ഏരിയാ കമ്മിറ്റി അംഗം എ പി സോണ ഉള്‍പ്പെട്ട നഗ്നവീഡിയോ വിവാദത്തില്‍ പുതിയ വഴിത്തിരിവ്. പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്നങ്ങളില്‍ പകപോക്കാന്‍ വേണ്ടി ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് വി ജി വിഷ്ണുവും ഭാര്യയും ഒരു ബ്രാഞ്ച് സെക്രട്ടറിയും ചേര്‍ന്ന് വ്യാജ പരാതി തയ്യാറാക്കി പാര്‍ട്ടിക്ക് നല്‍കുകയായിരുന്നുവെന്ന് ഒരു പരാതിക്കാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

8- അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍,സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ കേന്ദ്രം

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രമന്ത്രിസഭ യോഗ തീരുമാനം.കാര്‍ഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളെ ലക്ഷ്യമിട്ടാണ് പദ്ധതി. രാജ്യത്തെ സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.

9- വിശ്വനാഥന്റെ മരണം: സിസിടിവിയിൽ നിർണായക തെളിവ്; എഫ്ഐആറിൽ മാറ്റം വരുത്തി പൊലീസ്

ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ നിർണായക വിവരങ്ങൾ കിട്ടിയതോടെയാണ് എഫ്ഐആറിൽ പൊലീസ് മാറ്റം വരുത്തിയത്.

10- വനിതാ ഐപിഎല്‍: സാനിയ മിര്‍സക്ക് ടീമില്‍ നിര്‍ണായക റോള്‍ നല്‍കി ആര്‍സിബി

അടുത്ത മാസം തുടങ്ങുന്ന വനിതാ ഐപിഎല്ലിലെ താരലേലത്തില്‍ മികച്ച നേട്ടം കൊയ്തതിന് പിന്നാല വീണ്ടും ആരാധകരെ ഞെട്ടിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(ആര്‍സിബി). പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയെ വനിതാ ഐപിഎല്ലില്‍ ഉപദേശകയായി നിയമിച്ചാണ് ആര്‍സിബി ആരാധകരെ ഞെട്ടിച്ചത്