കോഴിക്കോട്ട് മൂന്ന് ദിവസവും വൻ രാസലഹരി വേട്ട, ഇന്ന് 2 പേർ പിടിയിൽ; ആകെ അരക്കിലോ എംഡിഎംഎ പിടിച്ചു
മലപ്പുറത്ത് നിന്ന് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നാണ് ഇന്ന് പിടിച്ചത്. കോഴിക്കോട് ജില്ലയിൽ തുടർച്ചയായ മൂന്ന് ദിവസങ്ങളായി അരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്.
കോഴിക്കോട് : കോഴിക്കോട്ട് പന്തീരാങ്കാവിൽ വീണ്ടും വൻ ലഹരി വേട്ട. 54 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. മലപ്പുറത്ത് നിന്ന് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നുമായി ഫറോക്ക് സ്വദേശി അൻവർ സാലിഹ് (27) ചേളനൂർ സ്വദേശി സഗേഷ് കെ എം (31) എന്നിവരെയാണ് ആന്റി നാർകോട്ടിക് സെൽ അസി. കമീഷണറുടെ നേതൃത്വത്തിൽ പന്തീരാങ്കാവ് പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 54 ഗ്രാം എംഡിഎംഎ പരിശോധനയിൽ കണ്ടെടുത്തു. കോഴിക്കോട് ജില്ലയിൽ തുടർച്ചയായ മൂന്ന് ദിവസങ്ങളായി അരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്.
തൊടുപുഴയിൽ കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം, പ്രതി മലപ്പുറം സ്വദേശി അറസ്റ്റിൽ
കോഴിക്കോട് നഗരത്തിൽ ഇന്നലെ 400 ഗ്രാംഎംഡിഎംഎയുമായി രണ്ടുപേരെ ആന്‍റി നർകോടിക് സെൽ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ബംഗലൂരുവിൽ നിന്ന് കോഴിക്കോട്ടേക്കെത്തിച്ച ലഹരിമരുന്നാണ് ഇന്നലെ പിടികൂടിയത്. കോഴിക്കോട് പന്തീരങ്കാവ് ബൈപാസിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. കർണാടകത്തിൽ നിന്ന് തൃശൂരിലേക്കുളള നാച്വറൽ സ്റ്റോൺ ലോഡുമായി പോയ ലോറിയിലാണ് ലഹരി കടത്തിയത്. ലോറിയോടിച്ചിരുന്ന പുളിക്കൽ സ്വദേശി നൗഫൽ, ഫറോഖ് നല്ലൂർ സ്വദേശി ജംഷീദ് എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട് നഗരം, രാമനാട്ടുകര എന്നിവിടങ്ങളിൽ കച്ചവടം ചെയ്യാനെത്തിച്ച ലഹരി മരുന്നാണിത്. രഹസ്യവിവരത്തെതുടർന്ന് ആന്‍റി- നർകോടിസ് സെല്ലും പന്തീരങ്കാവ് പൊലീസും ചേർന്ന് ലോറി തടഞ്ഞ് പരിശോധിക്കുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പിടിയിലായ നൗഫൽ നേരത്തെയും വിവിധ കേസുകളിൽ ഉൾപ്പെട്ടയാളാണ്. ജംഷീദിനെ പരിചയമില്ലെന്നും വയനാട് വച്ച് ലോറിയിൽ കയറിയതെന്നുമാണ് നൗഫൽ പൊലീസിനോട് വെളിപ്പെടുത്തിയതെങ്കിലും ഇത് വിശ്വസനീയമല്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.