ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം; ബസ് ജീവനക്കാരന്‍ അറസ്റ്റില്‍
ആംമ്പുലന്‍സ് അമിത വേഗത്തില്‍ പോയത് താമരശ്ശേരിയിൽ നിന്ന് ഒരു രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാനെന്നാണ് ഡ്രൈവര്‍ നല്‍കിയ മൊഴി. മൊഴി ശരിയല്ലെങ്കില്‍ ആംമ്പുലന്‍സ് ഡ്രൈവര്‍ക്കെതിരെയും കേസെടുക്കും.
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപുഴയിൽ ടൂറിസ്റ്റ് ബസിനെ മറികടന്നതിന് ആംമ്പുലൻസ് ഡ്രൈവറുടെ സഹായിയെ മർദ്ദിച്ച സംഭവത്തിൽ ബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അമിത വേഗത്തില്‍ വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെയും താമരശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ ആംമ്പുലന്‍സ് ഡ്രൈവറുടെ സഹായി സിറാജ് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
വയനാട്ടിൽ നിന്ന് വരികയായിരുന്ന ആംബുലൻസും ടൂറിസ്റ്റ് ബസും തമ്മില്‍ മത്സരയോട്ടത്തിലാണെന്ന് ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. ആദ്യം ആംമ്പുലന്‍സ് മുന്നിലായിരുന്നെങ്കിലും പിന്നിട് ടൂറിസ്റ്റ് ബസ് മറികടന്നു. തുടര്‍ന്ന് ആംമ്പുലന്‍സിന് സൈഡ് നല്‍കാത്തോടെ ബൈക്ക് യാത്രക്കാരാണ് ഈങ്ങാപുഴയില്‍ വെച്ച് ടൂറിസ്റ്റ് ബസ് തടയുന്നത്. പുറത്തിറങ്ങിയ ടൂറിസ്റ്റ് ബസ് ക്ലീനര്‍ ആംമ്പുലലന്‍സ് ഡ്രൈവറുടെ സഹായി സിറാജിനെ മര്‍ദ്ധിക്കുകായിരുന്നു. തുടര്‍ന്ന നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. രാവിലെ ഏഴുമണിക്കാണ് സംഭവം. മൂക്കിനും ചുണ്ടിനും പരിക്കേറ്റ ആംമ്പുലന്‍സ് ഡ്രൈവറുടെ സഹായി സിറാജ് താമരശേരി താലൂക്കാശുപത്രിയില്‍ ചകിത്സയിലാണ്.
സിറാജിനെ മര്‍ദ്ദിച്ചതിന് ടൂറിസ്റ്റ് ബസ് ക്ലീനര്‍ ലിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആംമ്പുലന്‍സ് അമിത വേഗത്തില്‍ പോയത് താമരശ്ശേരിയിൽ നിന്ന് ഒരു രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാനെന്നാണ് ഡ്രൈവര്‍ നല്‍കിയ മൊഴി. ശരിയാണോയെന്നറിയാല്‍ പൊലീസ് അന്വേഷണം തുടങ്ങി. മൊഴി ശരിയല്ലെങ്കില്‍ ആംമ്പുലന്‍സ് ഡ്രൈവര്‍ക്കെതിരെയും കേസെടുക്കും.