സിപിഎമ്മിനെ ബാധിക്കുന്ന പ്രശ്നമല്ല, പാര്‍ട്ടിക്ക് വേവലാതി ഇല്ല

പത്തനംതിട്ട: പി വി അന്‍വര്‍ ഇന്നലെ നിലമ്പൂരില്‍ നടത്തിയ പൊതുയോഗത്തിലെ ജനപങ്കാളിത്തത്തില്‍ സിപിഎമ്മിന് വേവലാതിയില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അന്‍വര്‍ സിപിഎമ്മിനെതിരെയാണ് സംസാരിച്ചത്. സിപിഎമ്മിനെതിരെ പറുന്നത് കേള്‍ക്കാന്‍ ആള് കൂടും. അത് സ്വാഭാവികമാണ്. സിപിഎമ്മിനെ ബാധിക്കുന്ന പ്രശ്നമല്ല, പാര്‍ട്ടിക്ക് വേവലാതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അണികൾ ഭദ്രമാണ്. അൻവറിന്‍റെ പൊതുയോഗത്തിലെ ആൾക്കൂട്ടം താൽക്കാലികം മാത്രമാണെന്നും. അദ്ദേഹം വ്യക്തമാക്കി.

അൻവറിന് മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകുന്നു. മറ്റൊരു പ്രശ്നം വരുമ്പോൾ മാധ്യമങ്ങൾ അതിലേക്ക് പോകും. ആരോപണം കൊണ്ട് ആരും കുറ്റക്കാർ ആകുന്നില്ല. അൻവറിന്റെ യോഗത്തിൽ സ്വാഗതം പറഞ്ഞത് വർഷങ്ങൾക്ക് മുൻപ് പാർട്ടി വിട്ടുപോയ ആളാണ്. അദ്ദേഹത്തെ ഇപ്പോഴും പാർട്ടിക്കാരനായി മാധ്യമങ്ങൾ ചിത്രീകരിക്കുന്നു. അൻവറിനെതിരെ കേസെടുത്തത് പരാതിയുടെ അടിസ്ഥാനത്തിലാണ്. നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് കേസ്. ആരുടെയും ഫോൺ ആരും ചോർത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശക്തിപ്രകടനമായ നിലമ്പൂരിലെ പരിപാടിക്ക് പിന്നാലെ ഇന്ന് കോഴിക്കോട് നടക്കുന്ന പൊതുയോഗത്തിലും പി വി അന്‍വര്‍പങ്കെടുക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് 6.30 തിന് നടക്കുന്ന മാമി തിരോധാനക്കേസ് വിശദീകരണയോഗത്തിലാണ് പിവി അന്‍വര്‍ പങ്കെടുക്കുക. എഡിജിപിക്കൊപ്പം സിപിഎമ്മിനെതിരെക്കൂടിയും കൂടുതല്‍ ആഞ്ഞടിക്കാനുള്ള വേദി കൂടിയാകും അന്‍വറിന് ഇന്ന് നടക്കുന്ന പരിപാടി. 

കോഴിക്കോട്ടെ പരിപാടിക്കും ആളുകളുടെ എത്രത്തോളം പ്രാതിനിധ്യം ഉണ്ടാകുമെന്നതും ആകാംക്ഷയാണ്.കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് പിവി അന്‍വര്‍ തുറന്നടിച്ചതിന് പിന്നാലെയായിരുന്നു കേസന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. അന്‍വറിന്റെ അരോപണത്തിന് പിന്നാലെ

മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന മാമി കേസ് അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പുതിയ സംഘത്തിന്റെ അന്വേഷണത്തിലും കാര്യമായ പുരോഗതിയില്ലെന്ന് ആക്ഷന്‍ കമ്മിറ്റിക്ക് അഭിപ്രായമുണ്ട്.