പോലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യത നേടിയാൽ ഉദ്യോഗാർത്ഥിയെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തും.

കോഴിക്കോട്: ഗതാഗതനിയമങ്ങള്‍ തുടർച്ചയായി ലംഘിച്ച് ശിക്ഷക്കപ്പെടുന്നവർക്ക് ഇനി മുതൽ പൊലീസിൽ (Police) നിയമനം ലഭിക്കില്ല. പൊലീസ് ഡ്രൈവറായി (Police Driver) യോഗ്യത നേടിയവരിൽ മിക്കവരും മദ്യപിച്ചതിനും അമിവേഗത്തിൽ വാഹനമോടിച്ചതിനും ശിക്ഷപ്പെട്ടവരാണെന്ന ഇന്‍റലിജന്‍സ് (Police Intelegence) റിപ്പോർട്ടിനെ തുടർന്നാണിത്. ഇതിനായുള്ള ചട്ടഭേദഗതിയെ കുറിച്ച് പഠിക്കാൻ ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.

പോലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യത നേടിയാൽ ഉദ്യോഗാർത്ഥിയെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തും. ക്രിമിനൽ കേസിൽ പ്രതികളാണെങ്കിൽ നിയമനം നൽകില്ല. പക്ഷെ ഇപ്പോഴത്തെ ചട്ട പ്രകാരം മോട്ടോർ വാഹന നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെട്ടാൻ അത് നിയമനത്തിന് തടസ്സമല്ല. 
കഴിഞ്ഞ പൊലീസ് ഡ്രൈവർ തസ്തിയിലേക്ക് യോഗ്യത നേടിയ 59 പേരെ കുറിച്ച് ഇൻറലിജൻസ് അന്വേഷണം നടത്തിയിരുന്നു. ലഭിച്ചത് ഞെട്ടിക്കുന്ന റിപ്പോർട്ട്. ലിസ്റ്റിലെ 39 പേരും ഒന്നിലധികം തവണ മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗത്തിൽ വാഹനമോടിച്ചതിനുമൊക്കെ പിഴയടിച്ചവരാണ്. 

അതായത് പലരും നിരവധി പ്രാവശ്യം ശിക്ഷിക്കപ്പെട്ടവർ. ഇന്‍റലിജന്‍സ് മേധാവിയാണ് ഉദ്യോഗസ്ഥാർത്ഥികളുടെ ഒന്നിലധികമുള്ള നിയമ ലംഘനം ചൂണ്ടികാട്ടിയത്. പക്ഷെ മോട്ടോർവാഹന നിയമ ലംഘനത്തിന് ശിക്ഷിച്ചാൽ നിയമനം നൽകാൻ പാടില്ലെന്ന് കേരള പൊലീസ് നിയമത്തിന്‍റെ ചട്ടത്തിൽ വ്യവസ്ഥയില്ല. അതിനാൽ ശിക്ഷക്കപ്പെട്ട പലർക്കും ഒഴിവുകളുടെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചു. 

ഗതാഗത നിയമ ലംഘനം നടത്തിയാൽ പിടിക്കേണ്ട പൊലീസുകാർ തന്നെ ഇത്തരം നിയമലംഘകരാകുന്നത് ശരിയല്ലെന്നായിരുന്നു ഭൂരിപക്ഷം ഉന്നത ഉദ്യോഗസ്ഥരുടെയും അഭിപ്രായം. ഇത്തരത്തിൽ മോട്ടോർ നിയമം മൂന്നിലധികം പ്രാവശ്യം ലംഘിക്കുന്നവക്ക് നിയമനം നൽകരുതെന്ന് ഡിജിപി അനിൽകാന്ത് നിർദ്ദേശിച്ചു. 

ഇത്തരത്തിലുള്ള ചട്ട ഭേദഗതിയാക്കി ശുപാർശ സമർപ്പിക്കാൻ ബറ്റാലിയൻ എഡിജിപി കെ.പത്മകുമാറിന്‍റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു. സർക്കാരിനും പിഎസ്എസിക്കും ചട്ടഭേഗതിക്കുള്ള ശുപാർശ സമിതി സമർപ്പിക്കും. ഭേദഗതി സർക്കാർ അംഗീകരിച്ചാൽ ഇനി മുതൽ ഗതാഗതനിയമലംഘകർക്കും പൊലീസിൽ ഡ്രൈവറായി നിയമമുണ്ടാകില്ല.