കണ്ണൂർ ചെറുപുഴയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. പെരിങ്ങാല സ്വദേശി സനലാണ് അച്ഛൻ രാഘവൻറെ വെട്ടേറ്റ് മരിച്ചത്

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. പെരിങ്ങാല സ്വദേശി സനലാണ് അച്ഛൻ രാഘവൻറെ വെട്ടേറ്റ് മരിച്ചത്. സംഘർഷത്തിനിടെ കഴുത്തിന് വെട്ടേറ്റ രാഘവനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആലക്കോട് പൊലീസ് അന്വേഷണം തുടങ്ങി. ചെറുപുഴ പെരിങ്ങാലയിൽ ഇന്നലെ രാത്രിയാണ് സംഭവം. നാൽപത്തിയഞ്ചുകാരനായ സനലിനെ വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടത് അയൽവാസികളാണ്. സമീപത്ത് കഴുത്തിന് വെട്ടേറ്റ നിലയിൽ അച്ഛൻ രാഘവനെയും കണ്ടെത്തി. വാക്ക് തർക്കത്തിനിടെ മാനസികാസ്വാസ്ഥ്യമുളള സനൽ രാഘവനെ വെട്ടി ആത്മഹത്യ ചെയ്തുവെന്നെല്ലാവരും കരുതി. എന്നാൽ ആലക്കോട് പൊലീസെത്തി പരിശോധന നടത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

കൊലപാതകത്തിന് മുൻപ് അച്ഛനും മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെ അത് കയ്യാങ്കളിയിലേക്ക് മാറി. കയ്യിൽ കിട്ടിയ കത്തികൊണ്ട് ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും വെട്ടി. ഗുരുതരമായി പരിക്കേറ്റ സനിൽ സംഭവസ്ഥലത്ത് വച്ച് മരിച്ചു. വിവരം പെരിങ്ങോമുളള മറ്റൊരു മകനെ അറിയിച്ചത് രാഘവൻ തന്നെയാണ്. ഇയാളാണ് വിവരം അയൽവാസികളെയും വിളിച്ചറിയിച്ചത്. കഴുത്തിനു വെട്ടേറ്റ രാഘവനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

YouTube video player