റവന്യൂവകുപ്പില്‍ കൂട്ട സ്ഥലംമാറ്റം; മരംമുറി നിയമവിരുദ്ധമെന്ന് എഴുതിയ ഉദ്യോഗസ്ഥയെ അടക്കം മാറ്റി
കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജെ ബെൻസിയെ കാർഷിക കടാശ്വാസ കമ്മീഷനിലേക്കാണ് മാറ്റിയത്.
തിരുവനന്തപുരം: വിവാദമായ മരമുറി ഉത്തരവിനെ നിയമവിരുദ്ധമെന്ന് ഫയലിലെഴുതിയ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. അഡീഷണൽ സെക്രട്ടറി ജി ഗിരിജ കുമാരിയെയാണ് റവന്യൂവകുപ്പിൽ നിന്നും ഉന്നതവിദ്യാഭ്യസ വകുപ്പിലേക്ക് മാറ്റിയത്. ഗിരിജ കുമാരിയുടെ നോട്ട് മറികടന്നായിരുന്നു ഉത്തരവിറക്കാൻ മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ റവന്യൂപ്രിൻസിപ്പിൽ സെക്രട്ടറിയോട് നിർദ്ദേശിച്ചത്.
ഗിരിജ കുമാരി അടക്കം നാല് ഉദ്യോഗസ്ഥരെയാണ് റവന്യൂവകുപ്പിൽ നിന്നും സ്ഥലംമാറ്റിയത്. ഇതിൽ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്‍റായ ജെ ബെൻസിയുമുണ്ട്. ബെൻസിയെ സെക്രട്ടറിയേറ്റിന് പുറത്ത് കാർഷിക കടാശ്വാസ കമ്മീഷനിലേക്കാണ് മാറ്റിയത്. മരം മുറി ഫയലുകൾ വിവരാവകാശ നിയമപ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ശാലിനി കഴിഞ്ഞ ദിവസം അവധിയിൽ പ്രവേശിച്ചിരുന്നു. അതേ സമയം പ്രധാന തസ്തികയിൽ മൂന്ന് വർഷം പിന്നിട്ടവരെയാണ് മാറ്റിയതെന്നാണ് റവന്യൂവകുപ്പ് വിശദീകരണം.