Asianet News MalayalamAsianet News Malayalam

ബസുടമകളുടെ സമരം സർക്കാർ ചർച്ച ചെയ്യുമെന്ന് ഗതാഗതമന്ത്രി: കൊവിഡ് കാലത്തെ ടിക്കറ്റ് വർധന വെല്ലുവിളിയാവും

ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തില്‍  യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. 

transport minister about bus strike
Author
Thiruvananthapuram, First Published Oct 26, 2021, 5:50 PM IST

തിരുവനന്തപുരം: ബസുടമകളുടെ സമരം (private bus strike) സർക്കാർ ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തിൽ സമരം ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി (TRASPORT MINISTER) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബസ് ഉടമകളുമായും ഇക്കാര്യത്തിൽ ചർച്ചയുണ്ടാവും. ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ മന്ത്രി പക്ഷേ സ്‌കൂൾ തുറക്കുന്ന സമയത്ത് സമരം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും വ്യക്തമാക്കി. കൊവിഡ്‌ പശ്ചാത്തലത്തിൽ ചാർജ്ജ് വർധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാൻ ആകുമെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തില്‍  യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. നവംബര്‍ 9 മുതലാണ് അനിശ്ചിത കാല സമരം. ഇതുസംബന്ധിച്ച് ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് പ്രധാന ആവശ്യം.

വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നത് വരെ  വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു.

Follow Us:
Download App:
  • android
  • ios