വകുപ്പ് തലവന്മാര്‍ അവരവരുടെ വകുപ്പിനു കീഴിലുള്ള പ്രദേശങ്ങളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ അധീനതയിലുള്ള പ്രദേശങ്ങളിലെയും മരങ്ങളുടെ ശിഖരങ്ങള്‍ ഇത്തരത്തില്‍ മുറിച്ചു മാറ്റണം. 

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റാൻ ജില്ലയിലെ എല്ലാ വകുപ്പ് തലവന്മാരും ശ്രദ്ധിക്കണമെന്ന് തിരുവനന്തപുരം കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. 

വകുപ്പ് തലവന്മാര്‍ അവരവരുടെ വകുപ്പിനു കീഴിലുള്ള പ്രദേശങ്ങളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ അധീനതയിലുള്ള പ്രദേശങ്ങളിലെയും മരങ്ങളുടെ ശിഖരങ്ങള്‍ ഇത്തരത്തില്‍ മുറിച്ചു മാറ്റണം. നാശനഷ്ടം ഏറ്റവും കുറഞ്ഞ രീതിയില്‍ വേണം ശിഖരങ്ങള്‍ മുറിച്ചുമാറ്റാന്‍. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുണ്ടെങ്കില്‍ അവയുടെ ശിഖരങ്ങളും മുറിച്ചു മാറ്റാന്‍ വസ്തു ഉടമയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ നോട്ടീസ് നല്‍കണം. 

വസ്തു ഉടമ സ്വമേധയാ ശിഖരങ്ങള്‍ മുറിയ്ക്കാതിരുന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ ഈ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുകയും ചെലവായ തുക വസ്തു ഉടമയില്‍ നിന്നും ഈടാക്കണം. അപകടകരമായ വൃക്ഷങ്ങള്‍ പൂര്‍ണമായും മുറിച്ചു മാറ്റേണ്ടതുണ്ടെങ്കില്‍ അത്തരം മരങ്ങള്‍ മുറിക്കുവാനുള്ള അനുമതിയ്ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനം റേഞ്ച് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാര്‍ശ സഹിതം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ലാ കളക്ടറുടെ അനുമതി വാങ്ങണം. 

നിര്‍ദ്ദേശം അനുസരിക്കാത്ത വകുപ്പുകള്‍ക്കായിരിക്കും അവരവരുടെ പരിധിയിലുള്ള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുവാനുള്ള ബാധ്യതയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം മിതമായി തുടരുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിൻ്റെ പ്രവചനം. മധ്യകേരളത്തിലെയും വടൻകേരളത്തിലെയും കിഴക്കൻമേഖലകളിലാണ് കൂടുതൽ മഴ സാധ്യതയുള്ളത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. എറണാകുളം, ഇടുക്കി ജില്ലകളിലും പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. 

ഉച്ചയ്ക്ക് ശേഷം മലയോരമേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴ കിട്ടാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്. കാലവർഷക്കാറ്റിനൊപ്പം വടക്കൻ കേരളത്തിന് സമീപത്തായുള്ള ചക്രവാതച്ചുഴിയും അനുബന്ധ ന്യൂനമർദ്ദപാത്തിയും മഴയ്ക്ക് കാരണമാകും. കാലവർഷത്തിൻ്റെ ആദ്യപാദത്തിൽ കേരളത്തിൽ സാധാരണയേക്കാൾ കുറവ് മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. 

കേരള ഖരമാലിന്യപദ്ധതിക്ക് ആറ് കോര്‍പ്പറേഷനുകളിലും 87 മുൻസിപ്പാലിറ്റികളിലും തുടക്കം 

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭകളിലേയും ഖരമാലിന്യം ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായി സംസ്‌കരിക്കുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനുമായി സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനുകളിലും തുടക്കമായി. പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളാണ് 93 നഗരസഭകളിൽ തുടങ്ങിയത്.

നഗരസഭകൾക്ക് നിലവിലുള്ള മാലിന്യസംസ്കരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി ആദ്യഘട്ട ഗ്രാന്‍റുകൾ ലഭ്യമാക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ചിരിക്കുന്ന പദ്ധതികളുടെ അംഗീകാരത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള മാലിന്യസംസ്കരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രാദേശികമായ പ്രത്യേകതകൾക്ക് അനുയോജ്യമായ രീതിയിൽ വിവിധ ഖരമാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിനും നഗരസഭകൾക്ക് ഈ ഗ്രാന്‍റ് ഉപയോഗിക്കാം.