'മരം കൊള്ളക്കെതിരെ നിയമനടപടി, നിഗൂഢമായ ബുദ്ധി കേന്ദ്രങ്ങൾ പ്രവർത്തിച്ചു'; ആഞ്ഞടിച്ച് പ്രതിപക്ഷം
ഈട്ടി അടക്കമുള്ള രാജകീയ മരങ്ങൾ വെട്ടി നീക്കാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ഇടതു സർക്കാർ വിവാദ ഉത്തരവ് ഇറക്കിയതെന്ന് മുൻ റവന്യൂ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നിഗൂഢമായ ചില ബുദ്ധി കേന്ദ്രങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കൊച്ചി: കർഷകരെ മുന്നിൽ നിർത്തി മരം കൊള്ളക്കാരെ സഹായിക്കാനുള്ള നടപടി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരം കൊള്ളക്കെതിരെ യുഡിഎഫ് നിയമ നടപടി ആലോചിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരം വെട്ട് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക ചർച്ചയിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
ഈട്ടി അടക്കമുള്ള രാജകീയ മരങ്ങൾ വെട്ടി നീക്കാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ഇടതു സർക്കാർ വിവാദ ഉത്തരവ് ഇറക്കിയതെന്ന് മുൻ റവന്യൂ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നിഗൂഢമായ ചില ബുദ്ധി കേന്ദ്രങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരം വെട്ട് വിവാദത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത ആക്രമണമാണ് പ്രതിപക്ഷം അഴിച്ചു വിടുന്നത്. ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകം മാത്രമാണ് പ്രഖ്യാപിച്ച അന്വേഷണമെന്നാണ് പി ടി തോമസ് എംപി ചര്‍ച്ചയില്‍ പറഞ്ഞത്. റവന്യൂ, വനംവകുപ്പ് മന്ത്രിമാർ മുഖ്യമന്ത്രിയുടേയോ അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെയോ നിർദേശപ്രകാരമായിരിക്കാം ഈ ഉത്തരവ് ഇട്ടത്.
ഈട്ടിക്കൊള്ള നടത്താൻ വേണ്ടി മാത്രം ഇറക്കിയ ഉത്തരവാണിത്. 240 മുതൽ 250 വർഷം വരെ വേണം ഒരു ഈട്ടി മരം പൂർണ വളർച്ചയെത്താൻ. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇതെല്ലാം കർഷകർ വച്ചു പിടിപ്പിച്ചാതണെന്ന് പറയുക. ആദിവാസി ഭൂമിയിൽ പട്ടയം ഇല്ല. അവിടെ കേന്ദ്ര വനവാസി നിയമം മാത്രമാണ് ബാധകം. അപ്പോൾ ആദിവാസികൾക്കും മരം വെട്ടാനാവില്ല. വലിയൊരു തട്ടിപ്പാണിതെന്നും അദ്ദേഹം ആരോപിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona