Tribal Girls Suicide : ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ; ഊരുകളിൽ സമഗ്ര പദ്ധതി നടപ്പാക്കാൻ പൊലീസ്
രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസിലിങ് അടക്കം വിവിധ വകുപ്പുകളുമായി ചേർന്നായിരിക്കും പദ്ധതി. ലഹരി സംഘങ്ങളെ നിരീക്ഷിക്കാൻ തുടങ്ങിയതായും ഊരു സന്ദർശിച്ച റൂറൽ എസ് പി ദിവ്യ ഗോപിനാഥ് പറഞ്ഞു.
തിരുവനന്തപുരം: പ്രണയത്തകർച്ച കാരണം പെൺകുട്ടികൾ ആത്മഹത്യ (Suicide) ചെയ്ത വിതുരയിലെ ആദിവാസി (Tribal) ഊരുകളിൽ സമഗ്ര പദ്ധതി നടപ്പാക്കാൻ പൊലീസ്. രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസിലിങ് അടക്കം വിവിധ വകുപ്പുകളുമായി ചേർന്നായിരിക്കും പദ്ധതി. ലഹരി സംഘങ്ങളെ നിരീക്ഷിക്കാൻ തുടങ്ങിയതായും ഊരു സന്ദർശിച്ച റൂറൽ എസ് പി ദിവ്യ ഗോപിനാഥ് പറഞ്ഞു. കൗമാരക്കാരായ പെൺകുട്ടികളുടെ ആത്മഹത്യ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
മൊബൈൽ ഫോൺ വഴി പരിചയപെട്ട് പ്രണയത്തിലാകുന്നവർ പെട്ടെന്ന് പിൻമാറുന്നത് പല പെൺകുട്ടികളേയും ആത്മഹത്യകളിലേക്ക് തള്ളിവിട്ടത്. പെങ്ങമല, വിതുര പഞ്ചായത്തുകളിലായി 4 മാസത്തിനിടെ അഞ്ച് ചെൺകുട്ടികൾ ആത്മഹത്യ ചെയ്ത കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിവിധ വകുപ്പുകൾ അന്വേഷണം തുടങ്ങിയത്. റൂറൽ എസ് പി ദിവ്യ ഗോപിനാഥ് മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. ഊരുകൂട്ടങ്ങളിൽ നിന്നും വിവരം ശേഖരിച്ചു. ഊരിന് പുറത്തു നിന്നും എത്തുന്നവരാണ് കുട്ടികളെ നിയവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്നായിരുന്നു നാട്ടുകാരുടെ പരാതി. പട്ടിക ജാതി വകുപ്പിനെതിരെയും പരാതികൾ ഉയർന്നു. ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ വിവിധ വകുപ്പുകൾ ഏകോപ്പിച്ച് സമഗ്ര പദ്ധതി ആവിഷ്കരിക്കുമെന്ന് സന്ദർശനത്തിന് ശേഷം എസ് പി പറഞ്ഞു.
പലപ്പോഴും കൗൺസിംഗിന്നും ബോധവത്ക്കരണ പരിപാടികളിലും യുവതി - യുവാക്കൾ പങ്കെടുക്കാതെ മാറി നിൽകാറുണ്ട്. പൊലീസ് - വനം. പട്ടിക ജാതി ക്ഷേമ വകുപ്പുകളുമായി ചേർന്ന് ഇവരെ ബോധവത്കരണ പരിപാടി കളിലേക്ക് കൊണ്ടുവരും. ഊരുകളിൽ സിസിടിവി അടക്കം സ്ഥാപിച്ചുള്ള നിരീക്ഷണ സംവിധാനങ്ങൾ കൊണ്ടുവരാനാണ് പദ്ധതി.