യുഎഇ കോൺസുലേറ്റ് കള്ളകടത്ത്; സ്വർണം ഒളിപ്പിച്ചത് സ്റ്റീൽ പൈപ്പുകൾക്കുള്ളില്‍, ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്
സ്വപ്നയ്ക്കായി തെരച്ചിൽ തുടരുകയാണ്. കള്ളക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൻ്റെ മറവിലെ കള്ളകടത്ത് സ്വർണം പുറത്തെടുക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സ്റ്റീൽ പൈപ്പുകൾക്കുളളിൽ ഒളിപ്പിച്ച സ്വർണ്ണം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കസ്റ്റംസ് പുറത്തെടുത്തത്. 30 കിലോയുളള സ്വർണ്ണമാണ് ഡിപ്ലോമാറ്റിക് കാർഗോയ്ക്കുളളിൽ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് 15 കോടി രൂപയുടെ സ്വർണം കണ്ടെത്തിയത്.
യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് അന്വേഷണം നടക്കുന്നത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരയായ സ്വപ്ന സുരേഷിനെക്കുറിച്ചുളള വിവരങ്ങൾ കസ്റ്റംസ് ഇന്ന് പുറത്തുവിട്ടിരുന്നു. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന ഇവർ ഇപ്പോൾ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സ്വർണത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വകുപ്പ് കണ്ടെത്തിയതിന് പിന്നാലെ സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സ്വർണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടി എന്ന് ഐടി വകുപ്പ് അറിയിച്ചു. സ്വപ്നയ്ക്കായിയുള്ള തെരച്ചിൽ തുടരുകയാണ്. കള്ളക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. അതേസമയം, സ്വർണതട്ടിപ്പിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. യുഎഇയിലെ ചില മലയാളികൾ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതായി കസ്റ്റംസ് അറിയിച്ചു.
Also Read: യുഎഇ കോൺസുലേറ്റ് സ്വർണക്കടത്ത്; സ്വപ്ന സുരേഷിനെ ഐടി വകുപ്പ് പുറത്താക്കി
Also Read: കോൺസുലേറ്റ് സ്വർണ തട്ടിപ്പ്; യുഎഇ മലയാളികളും സംഘത്തിൽ; ഉടൻ നാട്ടിലെത്തിക്കും
Also Read: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത്; മുഖ്യ ആസൂത്രക സ്വപ്ന സുരേഷ്; ഐടി വകുപ്പ് ഉദ്യോഗസ്ഥ