തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനങ്ങളിൽ അഴിമതിയാരോപിച്ച് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ശുചീകരണ ജീവനക്കാരുടെ നിയമനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനങ്ങളിൽ അഴിമതിയാരോപിച്ച് യുവ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ശുചീകരണ ജീവനക്കാരുടെ നിയമനത്തിൽ ക്രമക്കേട് ആരോപിച്ചാണ് യുവ മോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. മേയർ ആര്യാ രാജേന്ദ്രൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. കോർപ്പറേഷന് മുന്നിൽ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി. പല തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രവർത്തകർ പിൻമാറിയില്ല. കോർപ്പറേഷനുള്ളിലേക്ക് കടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ സ്ഥിതി സംഘർഷാവസ്ഥയിലേക്ക് എത്തി. സ്ത്രീകളടക്കം പ്രതിഷേധത്തിൽ പങ്കാളികളാണ്. പൊലീസിന് നേരെ കല്ലുകളും കമ്പും വലിച്ചെറിഞ്ഞു.