'ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം'; ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്നു, പ്രതിഷേധവും
സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുന്നു. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 25 ദിവസം പിന്നിട്ടു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുന്നു. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 25 ദിവസം പിന്നിട്ടു. 12ആം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം.
ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരാനാണ് തീരുമാനം. പ്രശ്ന പരിഹാരത്തിന് മധ്യസ്ഥശ്രമങ്ങളും സജീവമാണ്. മുഖ്യമന്ത്രിയടക്കമുള്ളവർ സമരക്കാരുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെങ്കിലും, തെരഞ്ഞെുടുപ്പ് മുന്നിൽ കണ്ടുള്ള സമവായ ശ്രമങ്ങൾ മറ്റുള്ളവർ വഴി നടക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം യുവജനസംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ ഇന്നും സംഘര്‍ഷത്തിന് സാധ്യത നിലനിൽക്കുകയാണ്. ഇന്നലെ കെഎസ് യു നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ഇന്ന് ജില്ലാ തലത്തിൽ പ്രതിഷേധത്തിന് കെഎസ് യു ആഹ്വാനം ചെയ്തിട്ടുമുണ്ട്. മറ്റ് യുവജന സംഘടനകളും പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വലിയ സന്നാഹമാണ് പൊലീസും ഒരുക്കുന്നത്.