ഡോക്ടർ ഹാരീസിന്‍റെ മേൽ ഒരു നുള്ളു മണ്ണ് വാരി ഇടാൻ പ്രതിപക്ഷം സമ്മതിക്കില്ലെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: ഡോക്ടര്‍ ഹാരിസിന് എതിരായ ഗൂഢാലോചനയില്‍ പ്രതികരിച്ച് വിഡി സതീശന്‍. കേരളത്തിലെ ആരോഗ്യ രംഗം എന്താണെന്ന് വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസിനെതിരായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുകയാണ്. അദ്ദേഹത്തിനെതിരെ മോഷണക്കുറ്റം ചുമത്താൻ ശ്രമിക്കുന്നു. കേരളം ആദരിക്കുന്ന ഡോക്ടറെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടക്കുന്നത്. ഡോക്ടർ ഹാരീസിന്‍റെ മേൽ ഒരു നുള്ളു മണ്ണ് വാരി ഇടാൻ പ്രതിപക്ഷം സമ്മതിക്കില്ല. ആരോഗ്യ കേരളം വെന്റിലേറ്ററിൽ എന്ന മുന്നറിയിപ്പാണ് ഹാരിസ് നടത്തിയത്. ഡോക്ടർ ഹാരിസിനെതിരെ നടത്തിയത് മോഷണക്കുറ്റത്തിൽ പ്രതിയാക്കാനുള്ള അന്വേഷണമായിരുന്നു. ഒരു രൂപ കൈക്കൂലി വാങ്ങാത്ത ഒരാളെക്കുറിച്ച്, രോഗികൾക്ക് വേണ്ടി ജീവിക്കുന്ന ഒരാളെ ആണ് മോഷണക്കുറ്റത്തിൽ പ്രതിയാക്കി വേട്ടയാടാൻ ശ്രമിക്കുന്നത്. ആരോഗ്യ മന്ത്രിയെ ഹീനമായ നീക്കത്തിൽ നിന്ന് പിന്മാറ്റാൻ മുഖ്യമന്ത്രി തയാറാക്കണം.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്ത സമ്മേളനത്തെ കുറിച്ചും വിഡി സതീശന്‍ പ്രതികരിച്ചു. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയും ഭരണഘടനാ മൂല്യങ്ങളും എത്ര വലിയ അപകടത്തിലാണെന് വ്യക്തമാക്കുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് രാഹുൽ ഗാന്ധി നടത്തിയത്. വ്യാപകമായ അഴിമതി രാജ്യത്തുടനീളം നടക്കുന്നു. ഏകാധിപതികളായ ഭരണാധികാരികൾ ഉള്ള രാജ്യങ്ങളിൽ മാത്രം നടക്കുന്ന തരത്തിലാണ് ഇത്, നീതിപൂർവമായി തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചാണ് നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷൻ ‌കാണിച്ചു കൊണ്ടായിരുന്നു രാഹുലിന്‍റെ വാർത്താസമ്മേളനം.

തൃശ്ശൂർ ഉൾപ്പെടെയുള്ള പാർലമെന്റ് തിരഞ്ഞെടുപ്പിൽ നടന്ന അട്ടിമറിയെക്കുറിച്ച് ഉറപ്പായി അന്വേഷിക്കണം. തൃശ്ശൂരിലും സംഘപരിവാർ തെറ്റായി വോട്ട് ചേർത്തിട്ടുണ്ട്. ഗൗരവമായ അന്വേഷണം വേണം എന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു

ഒഡീഷയിൽ വീണ്ടും വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചപ്പോൾ കേരളത്തിലെ ബിജെപിക്കാർ എവിടെപ്പോയി എന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. മലയാളി വൈദികരെയും കന്യാസ്ത്രീകളും ക്രൂരമായി മർദിച്ചു. എവിടെപ്പോയി കേന്ദ്രമന്ത്രിമാർ? എവിടെപ്പോയി രാജിവ് ചന്ദ്രശേഖർ? ഇതെല്ലാം ചെയ്തു വെച്ചിട്ട് അരമനയിൽ പോയി കേക്ക് കൊടുക്കാൻ പോവുകയാണ്. ഇതൊരു ബിജെപി അജണ്ടയാണ്, ഇത് ഹിറ്റ്ലർ രീതിയാണ്. ജർമ്മനിയിൽ നടന്നതുപോലെയാണ് ഇന്ന് രാജ്യത്ത് ക്രൈസ്തവ വേട്ട നടക്കുന്നത്. അതിശക്തമായ പ്രതിഷേധം രാജ്യം മുഴുവൻ ഉയരും. കോൺഗ്രസ് വൈദികർക്കും കന്യാസ്ത്രീകൾക്കും ഒപ്പമാണ്.

YouTube video player