വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു
മാന്നാർ: വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി സ്വദേശി വിമുക്ത ഭടനായ രാധാകൃഷ്ണൻ (60), പട്ടരോടത്ത് വടക്കേതിൽ രാജൻ (53) എന്നിവരാണ് അറസ്റ്റിലായത്. വീട്ടമ്മയും ഭർത്താവും ഒന്നിച്ച് വരുമ്പോൾ ഒന്നാം പ്രതിയായ രാധാകൃഷ്ണൻ ഭർത്താവിനെ മർദിക്കുകയും രണ്ട് പ്രതികളും ചേർന്ന് വീട്ടമ്മയെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തതെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. മർദനത്തിനിടെയുണ്ടായ പിടിവലിയിൽ വീട്ടമ്മയുടെ നാലര പവൻ സ്വർണമാലയും താലിയും മൊബൈൽ ഫോണും ഉൾപ്പെടെ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും മൊഴിയിലുണ്ട്.
മേയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മയുടെയും ഭർത്താവിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ബിജു എസ് വി, എസ്‌ഐമാരായ വിഷ്ണു, ഷൈജ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



