റോദൻ വീട്ടിലേക്ക് വരുന്നതിനിടെ ബൈക്ക് പഞ്ചറായപ്പോൾ, റോഡരികിൽ ഒതുക്കി വച്ചിരുന്നു. റോദൻ പോയതിന് പിന്നാലെ ഈ വഴി വന്ന മണിക്കുട്ടനും ബിന്റോയും വണ്ടി തള്ളിക്കൊണ്ടുപോയി സമീപത്തെ ആളൊഴിഞ്ഞ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽ ഒളിപ്പിക്കുകയായിരുന്നു.
കോട്ടയം: കോട്ടയം മേലുകാവിൽ പഞ്ചറായതിനെ തുടർന്ന് റോഡിൽ പാർക്ക് ചെയ്ത ബൈക്ക് മോഷ്ടാക്കൾ കൊണ്ടുപോയി. പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. കടനാട് കുറുമണ്ണ് ഭാഗത്ത് ചാമക്കാലായിൽ വീട്ടിൽ മണിക്കുട്ടൻ, കടനാട് കൊടുമ്പിടി ഭാഗത്ത് കാനത്തിന്‍കാട്ടിൽ വീട്ടിൽ ബിന്റോ എന്നിവരെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മണിക്കുട്ടന് ഇരുപതും ബിന്റോയ്ക്ക് ഇരുപത്തിയൊന്നും വയസ്സാണ് പ്രായം.
കൊല്ലപ്പള്ളി ഭാഗത്ത് കുമ്പളാംപൊയ്കയിൽ വീട്ടിൽ റോദൻ സജിയുടെ ബൈക്കാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. റോദൻ വീട്ടിലേക്ക് വരുന്നതിനിടെ ബൈക്ക് പഞ്ചറായപ്പോൾ, റോഡരികിൽ ഒതുക്കി വച്ചിരുന്നു. റോദൻ പോയതിന് പിന്നാലെ ഈ വഴി വന്ന മണിക്കുട്ടനും ബിന്റോയും വണ്ടി തള്ളിക്കൊണ്ടുപോയി സമീപത്തെ ആളൊഴിഞ്ഞ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽ ഒളിപ്പിക്കുകയായിരുന്നു. ലോക്ക് തകർത്ത ശേഷമായിരുന്നു ഇത്.
രാവിലെ ബൈക്ക് അന്വേഷിച്ചെത്തിയ റോദൻ സജി വണ്ടി നിർത്തിയിടത്ത് കാണാതെ വന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. രാത്രി രണ്ട് യുവാക്കൾ ബൈക്ക് ഉരുട്ടി പോകുന്നത് കണ്ടെന്ന് നാട്ടുകാരിൽ ചിലർ മൊഴി നൽകിിയരുന്നു. ഈ മൊഴി പിന്തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മണികണ്ഠനും ബിൻറ്റോയും അറസ്റ്റിലായത് . ഇരുവരും ചേർന്ന് ഒളിപ്പിച്ച ബൈക്കും പൊലീസ് കണ്ടെത്തി. മേലുകാവ് എസ്എച്ച്ഒ രഞ്ജിത്ത് കെ.വിശ്വനാഥ്, എസ്ഐമാരായ ദേവനാഥൻ, സന്തോഷ്, സിപിഒമാരായ ജോർജ്, ശിഹാബ്, ബിജോയ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
