രാജ്യസഭാ എംപി എഎ റഹീമിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് കേസെടുത്തു. എംപിയുടെ പരാതിയെ തുടർന്നാണ് ശ്രീകാന്ത് പള്ളിക്കത്തോട്, റിയാസ് തത്തോത്ത് എന്നിവർക്കെതിരെ നടപടി സ്വീകരിച്ചത്.

തിരുവനന്തപുരം: സിപിഎം നേതാവും രാജ്യസഭാ എംപിയുമായ എഎ റഹീമിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസെടുത്തു. എംപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശ്രീകാന്ത് പള്ളിക്കത്തോട് (Sreekanth Pallickathode), റിയാസ് തത്തോത്ത് (Riyas Thathoth) എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഎ റഹീമിൻ്റെ ചിത്രം അനുമതിയില്ലാതെയും ദുരുദ്ദേശ്യപരമായും ഉപയോഗിച്ച് വ്യാജ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർമ്മിച്ചുവെന്നാണ് കേസ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഓപ്പറേഷൻ ഫാൻ" എന്ന നടപടിയിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ, സിപിഎം പ്രവർത്തകർ പിടിയിലായെന്നും, ഇതിനെതിരെ എഎ റഹീം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നുവെന്നുമുള്ള രീതിയിലായിരുന്നു പ്രചരണം. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും എംപിയെ അപകീർത്തിപ്പെടുത്താനുമാണ് പ്രതികൾ ശ്രമിച്ചതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. 2026 ജൂൺ 1-നും 9-നും ഇടയിലുള്ള ദിവസങ്ങളിലാണ് ഈ വ്യാജ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 336(4), ഐ.ടി ആക്ട് സെക്ഷൻ 66C, കേരള പോലീസ് ആക്ട് സെക്ഷൻ 120(o) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ നൗഷാദ് സി.കെ ആണ് കേസ് അന്വേഷിക്കുന്നത്.