കണ്ണൂരില്‍ യുവാവിന്‍റെ കട ജെസിബി ഉപയോഗിച്ച് പൊളിച്ച സംഭവം; രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍
മദ്യ വില്‍പന നടത്തുന്നുവെന്ന് ആരോപിച്ചാണ് ഊമലയില്‍ പലചരക്ക് കട നടത്തുന്ന സോജിയുടെ കട ആല്‍ബിന്‍ മാത്യു തകര്‍ത്തത്.
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ യുവാവിന്‍റെ കട ജെസിബി കൊണ്ട തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. ആല്‍ബിന്‍ ഷാജി, സെബാസ്റ്റ്യന്‍ തോമസ് എന്നിവരാണ് പിടിയിലായത്. മദ്യ വില്‍പന നടത്തുന്നുവെന്ന് ആരോപിച്ചാണ് ഊമലയില്‍ പലചരക്ക് കട നടത്തുന്ന സോജിയുടെ കട ആല്‍ബിന്‍ മാത്യു തകര്‍ത്തത്.
പൊലീസ് സ്റ്റേഷനിലെത്തി കട പൊളിക്കുമെന്ന് ആദ്യം മുന്നറിയിപ്പ് നൽകിയ ഇയാൾ, കട തകർത്ത ശേഷം മടങ്ങിയെത്തി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കടന്ന് കട തകർത്തതിനും കടയുടമയെ വധിക്കാൻ ശ്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
സോജി തന്റെ കല്യാണ ആലോചനകൾ മുടക്കി എന്നും ആൽബിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം കടയുടമ സോജി നിഷേധിച്ചു. മദ്യം വിൽപന ചെയ്തതിന് സോജിക്കെതിരെ നാലുവർഷം കേസുണ്ടായിരുന്നെന്നും വ്യക്തി വിരോധത്തിന്‍റെ പേരിലാവാം ആൽബിൻ കട തകർത്തത് എന്നുമാണ് ചെറുപുഴ പൊലീസ് വിശദീകരിക്കുന്നത്.