സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ രണ്ട് പ്രതികൾക്ക് കൂടി ജാമ്യം
കേസിൽ കസ്റ്റംസിന്റെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം അഭിഭാഷകയായ എസ് ദിവ്യയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു
കൊച്ചി: വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ രണ്ട് പ്രതികൾക്ക് കൂടി ജാമ്യം. മൂവാറ്റുപുഴ സ്വദേശി മുഹമ്മദലി, ഷറഫുദ്ധിൻ എന്നിവർക്കാണ് ജാമ്യം കിട്ടിയത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇവർക്കെതിരെ കസ്റ്റംസ് ചുമത്തിയ കേസിലാണ് ജാമ്യം.
കേസിൽ കസ്റ്റംസിന്റെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം അഭിഭാഷകയായ എസ് ദിവ്യയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തന്റെ പേരിലെടുത്ത സിമ്മിൽ നിന്ന് പോയ ഒരു കോളിനെ കുറിച്ചാണ് കസ്റ്റംസ് തിരക്കിയതെന്നും ടെലികോളറായ സുഹൃത്താണ് ഫോൺ ഉപയോഗിച്ചിരുന്നതെന്നുമാണ് ദിവ്യയുടെ പ്രതികരണം. സ്വപ്ന സുരേഷിനെ അറിയില്ലെന്നും താനാരുടെയും ഇടനിലക്കാരിയല്ലെന്നും ദിവ്യ പ്രതികരിച്ചു. ഏഴ് മണിക്കൂർ നീണ്ട കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ദിവ്യയുടെ പ്രതികരണം.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കരമന സ്വദേശിയായ ദിവ്യയോട് ഫോണുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്പോർട്ട് എന്നിവ ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്ത്, ഡോളർ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസിലാണ് മൊഴി എടുത്തത്. എന്നാൽ കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നുമാണ് അഡ്വക്കേറ്റ് ദിവ്യ വ്യക്തമാക്കിയിട്ടുള്ളത്.