തൃശൂരിലെ ജയിൽ വകുപ്പിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ മറ്റ് കേസുകളിലെ രണ്ടു പ്രതികൾക്ക് കൂടി മർദ്ദനമേറ്റതായി പരാതി

തൃശൂർ: തൃശൂരിലെ ജയിൽ വകുപ്പിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ മറ്റ് കേസുകളിലെ രണ്ടു പ്രതികൾക്ക് കൂടി മർദ്ദനമേറ്റതായി പരാതി. മോഷണക്കേസിലെ പ്രതികളുടെ പരാതിപ്രകാരം രണ്ട് കേസുകൾ കൂടി ജയിൽ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃശൂരിൽ റിമാന്റിലാകുന്ന പ്രതികളെ ആദ്യം താമസിപ്പിക്കുന്നത് മിഷൻ ക്വാർട്ടേഴ്സിലെ അമ്പിളിക്കല സ്വകാര്യ ഹോസ്റ്റലിലാണ്. ജയിൽ വകുപ്പ് ഏറ്റെടുത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രമാക്കിയ ഇവിടെ നിന്ന് കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കിയാൽ മാത്രമേ ജയിലിലേക്ക് മാറ്റൂ.

മോഷണ കേസിൽ റിമാൻറിലായി ഇവിടെ എത്തിയ പ്രതികൾക്ക് ക്രൂര മർദ്ദനമേറ്റെന്നാണ് പരാതി. ആളൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിൽ മോഷണക്കുറ്റത്തിന് അറസ്റ്റിലായ രണ്ടു പ്രതികൾക്കും ക്രൂരമായ മർദ്ദനമേറ്റു. ഇരുവരും ആശുപത്രിയിൽ ചികിൽസ തേടി. 

കഞ്ചാവ് കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി ഷെമീർ മർദ്ദനമേറ്റ് മരിച്ചതോടെയാണ് കൂടുതൽ പരാതികൾ പുറത്തുവന്നത്. ഷെമീറിനൊപ്പം അറസ്റ്റിലായ രണ്ടു പ്രതികൾക്കും മർദ്ദനമേറ്റിരുന്നു. ഇവരുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. ഷെമീർ മരിച്ച സംഭവത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ പ്രതികളാക്കി ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.