അന്തിക്കാട് നിധില്‍ കൊലക്കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍
കൊലക്കേസില്‍ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ നിധിൽ, അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വരുമ്പോളാണ് കൊല്ലപ്പെട്ടത്. നിധിലിന്‍റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു. തുടര്‍ന്ന് നിധിലിനെ കാറില്‍ നിന്ന് വലിച്ചു പുറത്തിട്ടു വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
തൃശ്ശൂര്‍: അന്തിക്കാട് നിധിൽ വധക്കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റില്‍. അന്തിക്കാട് സ്വദേശി സന്ദീപ്, മണലൂര്‍ സ്വദേശി വിനായകന്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. പന്ത്രണ്ട് പേരെയാണ് നിധില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപകയാണ് നിധിലിന്‍റെ കൊലപാതകത്തിന് കരാണമെന്നാണ് പൊലീസ് പറയുന്നത്.
നിധിലിന്‍റെ കൊലപാതകത്തിന് ശേഷം ചെന്നൈ,പഴനി എന്നിവിടങ്ങളിലേക്ക് കടന്ന സന്ദീപ്, വിനായകന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ തൃശ്ശൂരിലെത്തി പണവും തിരിച്ചറിയില്‍ രേഖകളും വസ്ത്രങ്ങളും സംഘടിപ്പിച്ച് ഗുജറാത്തിലെക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സനല്‍, ശ്രീരാഗ്, സായിഷ് ,അഖില്‍, അനുരാഗ്, സന്ദീപ് , ധനേഷ് , പ്രജിത്ത് , സ്മിത്ത് , നിഷാദ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.
അന്തിക്കാട് മേഖലയിലെ രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിന് കാരണം. ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നരുന്നതായും പൊലീസ് പറയുന്നു. പലിശയ്ക്ക് കൊടുക്കുന്നതിലൂടെ ലഭിക്കുന്ന അനധികൃതമായ വരുമാനവും കഞ്ചാവ് വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനവുമാണ് ഇരു സംഘങ്ങളും ഇത്തരം പ്രവർത്തികൾക്കായി ഉപയോഗിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
എറണാകുളം പൊലീസിന്‍റെയും ഗോവ പൊലീസിന്‍റെയും സഹായത്തോടെയായിരുന്നു അന്വേഷണം. അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതിയായിരുന്നു കെലാപ്പെട്ട നിധില്‍. ജാമ്യത്തിലിറങ്ങിയ നിധിലിനെ ഈ മാസം പത്തിനാണ് മങ്ങാട്ടുകര വട്ടുകുളത്ത് വെച്ച് കാറില്‍ നിന്നും പുറത്തിറക്കി വെട്ടി കൊലപ്പെടുത്തിയത്.