അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവം; കസ്റ്റഡിയിലെടുത്ത രണ്ട് പേരെ വിട്ടയച്ചു
കാര്‍ വാഷിംഗ് സെന്‍ററില്‍ നിന്ന് നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
![Two people who were taken into custody were released sts Two people who were taken into custody were released sts](https://static-ai.asianetnews.com/images/01hg8m1dtmpv2aazsg57rb7brn/kollam-kidnapp_363x203xt.jpg)
കൊല്ലം: കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ കാര്‍ വാഷ് സെന്‍ററില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ രണ്ട് പേരെ വിട്ടയച്ച് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ക്ക് സംഭവുമായി ഒരു ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് പേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കാര്‍ വാഷ് സെന്‍ററില്‍ നിന്ന് പിടികൂടിയ പണത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കും
കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് കരുതുന്ന കാറിന്‍റെ കിട്ടിയ നമ്പര്‍ പിന്തുടര്‍ന്നാണ് പൊലീസ് തിരുവനന്തപുരത്ത് എത്തിയത്. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഒരാളുമായി ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷ് സെന്‍ററില്‍ എത്തിയ പൊലീസ് സംഘം ഉടമയേയും ജീവനക്കാരനേയും കസ്റ്റഡിയിലെടുത്തു. മൂന്ന് പേരുമായി തിരുവല്ലത്തെ കാർ വർക് ഷോപ്പിലും പൊലീസ് പരിശോധന നടത്തി. എന്നാല്‍ സംശയമുള്ള വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ ഇന്നലെ ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന് മുൻപ് തന്നെ തിരുവല്ലത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസിന് വ്യക്തമായി.
കസ്റ്റഡിയിലെടുത്ത് പ്രതീഷ്, ശ്രീജിത്ത്, ശ്രീകാര്യം സ്വദേശി എന്നിവരെ പൊലീസ് രണ്ട് മണിക്കൂറോളോം വിശദമായി ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ഇവര്‍ക്ക് കുട്ടിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധമില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. അതേസമയം കാര്‍ വാഷ് സെന്‍റിലെ പരിശോധനയ്ക്കിടയില്‍ ഷോൾഡര്‍ ബാഗിൽ സൂക്ഷിച്ച നിലയിൽ പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചെക്ക് ബുക്കുകളും പണത്തോടൊപ്പം ഉണ്ടായിരുന്നു. ഈ പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് വഞ്ചിയൂര്‍ പൊലീസ് വിശദമായി അന്വേഷണം നടത്തും