പത്തനാപുരത്ത് രണ്ടുപേർ സ്പിരിറ്റ് കഴിച്ച് മരിച്ച സംഭവം; അന്വേഷണം ആശുപത്രി അധികൃതരിലേക്കും
അശുപത്രിയില്‍ അഞ്ച് ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിക്കാന്‍ ഇടയായ സാഹചര്യം. ആശുപത്രിയിലെ താല്‍ക്കാലിക വാച്ചറായിരുന്ന മുരുകാനന്ദന് സ്പിരിറ്റ് കിട്ടിയ വഴി എന്നിവയാണ് അന്വേഷിക്കുന്നത്...
കൊല്ലം: പത്തനാപുരത്ത് രണ്ട് പേര്‍ സിപിരിറ്റ് കഴിച്ച് മരിച്ച സംഭവത്തില്‍ ഏക്സൈസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. അടഞ്ഞുകിടന്ന ആശുപത്രിയില്‍ സിപിരിറ്റ് സൂക്ഷിക്കാന്‍ ഇടയായ സാഹചര്യം ഉള്‍പ്പടെ അന്വേഷിക്കാനാണ് എക്സൈസ് സംഘത്തിന്‍റെ തീരുമാനം.
കഴിഞ്ഞ കുറെ നാളുകളായി അടഞ്ഞുകിടന്ന പത്തനാപുരം എം വി എം ആശുപത്രി കൊവിഡ് ചികിത്സക്ക് വേണ്ടിയാണ് പഞ്ചായത്ത് അധികൃതര്‍ക്ക് തുറന്ന് നല്‍കിയത്. അശുപത്രിയുടെ സ്റ്റോര്‍മുറിയില്‍ വര്‍ഷങ്ങളായി സുക്ഷിച്ചിരുന്ന സര്‍ജിക്കല്‍ സ്പിരിറ്റാണ് മരിച്ചവര്‍ കഴിച്ചത് എന്ന് ഏകദേശം വ്യക്തമായിടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം വിപുലപ്പെടത്താന്‍ ഏക്സൈസ് വകപ്പ് തീരുമാനിച്ചത്.
അശുപത്രിയില്‍ അഞ്ച് ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിക്കാന്‍ ഇടയായ സാഹചര്യം, ആശുപത്രിയിലെ താല്‍ക്കാലിക വാച്ചറായിരുന്ന മുരുകാനന്ദന് സ്പിരിറ്റ് കിട്ടിയ വഴി എന്നിവയാണ് അന്വേഷിക്കുന്നത്. ആശുപത്രിയിലെ സ്റ്റോര്‍ മുറിയില്‍ നിന്ന് മുരുകാനന്ദന്‍ സപിരിറ്റ് മോഷ്ടിച്ചതായിട്ടാണ് പൊലീസ് നിഗമനം. ഇതിനായി സഹായികള്‍ വല്ലതും ഉണ്ടോ എന്നകാര്യവും ഏക്സൈസ് സംഘം അന്വേഷിക്കുന്നുണ്ട്.
സ്പിരിറ്റ് കഴിച്ചവര്‍ ഒത്ത് ചേരാറുള്ള പട്ടാഴിയിലെ കടയില്‍ അസിസ്റ്റന്‍റ് ഏക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. കടയുടമയെ ചോദ്യം ചെയ്തു. കടയില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. രാജീവിന്‍റെ വീട്ടില്‍ വച്ചാണ് നാല് പേരും ചേര്‍ന്ന് സ്പിരിറ്റ് കഴിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
രാജീവ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്പിരിറ്റ് കഴിച്ച് മരിച്ച പ്രസാദിന്‍റെ വീട്ടിലും എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബന്ധുക്കളില്‍ നിന്ന് മൊഴിരേഖപ്പെടുത്തി. ആശുപത്രി അധികൃതര്‍ ഉള്‍പ്പടെയുള്ളവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.