കവിതയെ തീകൊളുത്തി കൊന്നിട്ട് രണ്ടരവര്‍ഷം; വയറ്റില്‍ കുത്തി, പെട്രോളൊഴിച്ച് അരുംകൊല, 30 മാസമായി പ്രതി ജയിലില്‍
2019 മാർച്ച് 12ന് രാവിലെയുണ്ടായ ദാരുണ സംഭവത്തിൻ്റെ നടക്കം ഇപ്പോഴും തിരുവല്ല നഗരത്തിന് വിട്ടുമാറിയിട്ടില്ല. ചിലങ്ക ജംഗ്ഷനിൽ റോഡിലൂടെ നടന്ന് വരികയായിരുന്ന കവിതയെ അജിൻ വഴിയിൽ തടഞ്ഞു നിർത്തി.
പത്തനംതിട്ട: രണ്ടര വർഷം മുമ്പാണ് തിരുവല്ല നഗരത്തിൽ വിദ്യാർത്ഥിനിയെ (student) സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നത് (murder). റാന്നി സ്വദേശി കവിത കോളേജിലേക്ക് പോകും വഴിയാണ് പ്രതി അജിൻ റജി മാത്യു ആക്രമിച്ചത്. പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ തിരുവല്ല കോടതിയിൽ വിചാരണ നടക്കുകയാണ്.
2019 മാർച്ച് 12ന് രാവിലെയുണ്ടായ ദാരുണ സംഭവത്തിൻ്റെ നടക്കം ഇപ്പോഴും തിരുവല്ല നഗരത്തിന് വിട്ടുമാറിയിട്ടില്ല. ചിലങ്ക ജംഗ്ഷനിൽ റോഡിലൂടെ നടന്ന് വരികയായിരുന്ന കവിതയെ അജിൻ വഴിയിൽ തടഞ്ഞു നിർത്തി. കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് വയറ്റിൽ കുത്തി. ബാഗിലുണ്ടായിരുന്ന പെട്രോൾ പെൺകുട്ടിയുടെ തലയിലൂടെ ഒഴിച്ച് തീകൊളുത്തി. ഞൊടിയിടയിൽ തീ ആളിക്കത്തി കവിതയുടെ ദേഹമാസകലം പൊള്ളി. ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചാം ദിവസം പെൺകുട്ടി മരിച്ചു.
ഹയർ സെക്കൻ്ററി ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഇടയ്ക്ക് പെൺകുട്ടി പിന്മാറിയെന്ന സംശയമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നായിരുന്നു അജിൻ്റെ മൊഴി. കവിതയെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ തീരുമാനം. കത്തിയും പെട്രോളും കയറും പ്രതിയുടെ കയ്യിലുണ്ടായിരുന്നു. സംഭവദിവസം തന്നെ പൊലീസ് പ്രതിയെ പിടികൂടി. അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിനിടയിൽ ജാമ്യപേക്ഷയും മായി പ്രതി സുപ്രീംകോടതി വരെ പോയി. കോടതി ജാമ്യപേക്ഷ തള്ളിയതിനെ തുടർന്ന് മുപ്പത് മാസമായി അജിൻ റെജി മാത്യു ജയിലിലാണ്.