റിമാന്‍റ് പ്രതിയായ അലൻ ഷുഹൈബിന് പരീക്ഷ എഴുതാനുള്ള അവകാശം ഉണ്ട്. എന്നാൽ അതിന് വേണ്ട നടപടിക്രമങ്ങൾ പൂര്‍ത്തിയായതാണോ എന്നത് അടക്കമുള്ള കാര്യങ്ങൾ പറയേണ്ടത് കണ്ണൂര്‍ സര്‍വകലാശാലയാണ്.  

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷ എഴുതാനാകുമോ എന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് ഹൈക്കോടതി. റിമാന്‍റ് പ്രതിയായ അലൻ ഷുഹൈബിന് പരീക്ഷ എഴുതാനുള്ള അവകാശം ഉണ്ട്. എന്നാൽ അതിന് വേണ്ട നടപടിക്രമങ്ങൾ പൂര്‍ത്തിയായതാണോ എന്നത് അടക്കമുള്ള കാര്യങ്ങൾ പറയേണ്ടത് കണ്ണൂര്‍ സര്‍വകലാശാലയാണ്. നാൽപ്പത്തെട്ട് മണിക്കൂറിനകം കാര്യങ്ങൾ സമഗ്രമായി പരിശോധിച്ച് വിവരം അറിയിക്കാനാണ് നിര്‍ദ്ദേശം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിൽ കേസ് കൈകാര്യം ചെയ്യുന്നത് എൻഐഎ ആണ് . അലന് പരീക്ഷ എഴുതാനാകുമെന്ന് സര്‍വകലാശാല അറിയിച്ചാൽ അതിന് സൗകര്യവും ക്രമീകരണവും ഒരുക്കാൻ എൻഐഎ തയ്യാറാകണമെന്നും കോടതി പറഞ്ഞു. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അലൻ ഷുബൈഹ് നൽകിയ ഹര്‍ജിയിലാണ് തീരുമാനം. 

ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. 'മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം' എന്നാണ് അലന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍.