സംസ്ഥാനത്തിന്റെ കടബാധ്യത ജിഎസ്ഡിപിയുടെ 34 ശതമാനത്തോളം എത്തിയെന്ന് യുഡിഎഫ് ആരോപിക്കുന്നു. ശമ്പളം, പെൻഷൻ, പലിശ തിരിച്ചടവ് എന്നിവയ്ക്ക് സർക്കാർ മുൻഗണന നൽകുന്നതിനാൽ വ്യവസായം, നൈപുണ്യ വികസനം തുടങ്ങിയ തൊഴിൽ സൃഷ്ടിക്കുന്ന മേഖലകളിലെ നിക്ഷേപം കുറയുന്നു. ഇത് യുവജനങ്ങളുടെ തൊഴിൽ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതായും വിമർശനമുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത ജിഎസ്ഡിപിയുടെ (Gross State Domestic Product) ഏകദേശം 34 ശതമാനത്തോളം എത്തിയെന്ന് യുഡിഎഫ്. ബാധ്യതകള്‍ തീര്‍ക്കാനും പലിശ തിരിച്ചടക്കാനുമാണ് ഇടത് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഇതിനാല്‍, ടെക്‌നോളജി പാര്‍ക്കുകള്‍, വ്യവസായങ്ങള്‍, നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ആവശ്യമായ നിക്ഷേപങ്ങള്‍ കുറയുന്നു. ബജറ്റിന്റെ വലിയൊരു പങ്ക് ശമ്പളവും പെന്‍ഷനും ചെലവഴിക്കുന്നതിനാല്‍ തൊഴില്‍ പദ്ധതികള്‍ പിന്നാക്കം പോകുന്നതായി യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

Add Asianetnews as a Preferred SourcegooglePreferred

2024- 25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്തം വരവ് 1.39 ലക്ഷം കോടി രൂപ മാത്രമാണെന്നാണ് കണക്കുകള്‍. ഇത് സംസ്ഥാനത്തിന്റെ അടിസ്ഥാന ചെലവുകള്‍ പോലും നിറവേറ്റാന്‍ മതിയാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വരുമാനത്തിന്റെ ഭൂരിഭാഗവും ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, പലിശയടവ് തുടങ്ങിയ നിര്‍ബന്ധിത ചെലവുകളിലേക്കാണ് പോകുന്നത്. ഇതോടെ വ്യവസായം, സ്റ്റാര്‍ട്ടപ്പ്, നൈപുണ്യവികസന പദ്ധതികള്‍, പുതിയ തൊഴില്‍ പദ്ധതികള്‍ എന്നിവയ്ക്കുള്ള വകയിരുത്തല്‍ വളരെ കുറയുന്നു.

സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്നും യുഡിഎഫ് വിമര്‍ശിക്കുന്നു. സംസ്ഥാനം അടിസ്ഥാന ചെലവുകള്‍ പോലും നിറവേറ്റാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍, യുവജനങ്ങളുടെ തൊഴില്‍ സൃഷ്ടിക്ക് ആവശ്യമായ നിക്ഷേപം എവിടെ നിന്നാണ് വരിക എന്നതാണ് പ്രധാന ചോദ്യം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന തൊഴില്‍ പദ്ധതികള്‍ കണക്കുകള്‍ക്കപ്പുറം ഫലപ്രദമല്ലെന്നാണ് യുഡിഎഫ് വിമര്‍ശനം.