കാട്ടാക്കട നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി എം.ആർ. ബൈജു 7136 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിറ്റിംഗ് എംഎൽഎയായ എൽഡിഎഫിന്റെ ഐ.ബി. സതീഷിനെയാണ് പരാജയപ്പെടുത്തിയത്.
കാട്ടാക്കട: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കാട്ടാക്കട നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി എം ആർ ബൈജുവിന് വിജയം. 7136 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. 56846 ആണ് ബൈജു നേടിയ വോട്ടുകൾ. എൽഡിഎഫിന്റെ ഐബി സതീഷ് 49710 വോട്ടുകളും ബിജെപിയുടെ പി കെ കൃഷ്ണദാസ് 38231വോട്ടുകളും നേടി.
തലസ്ഥാന ജില്ലയില്‍ ഏറ്റവും വാശിയേറിയ മത്സരം നടന്ന നിയോജക മണ്ഡലങ്ങളിലൊന്നാണ് കാട്ടാക്കട. ഹാട്രിക് വിജയം തേടിയിറങ്ങിയ സിറ്റിംഗ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ഐ.ബി സതീഷിന് ശക്തമായ മത്സരം യുഡിഎഫ് സ്ഥാനാര്‍ഥി എം.ആര്‍ ബൈജു കാഴ്‌ചവെക്കുമെന്ന് ഉറപ്പായിരുന്നു. മണ്ഡലത്തില്‍ കൃത്യമായ വോട്ടുബാങ്കുള്ള ബിജെപി നേതാവ് പി.കെ കൃഷ്‌ണദാസ് തുടര്‍ച്ചയായ നാലാംവട്ടവും എന്‍ഡിഎ സ്ഥാനാര്‍ഥിയായതോടെ ത്രികോണ മത്സരത്തിന്‍റെ പ്രതീതി കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ഉയരുകയായിരുന്നു. 2021-ൽ മൂന്നാംസ്ഥാനത്ത് ഫിനിഷ ചെയ്‌ത കൃഷ്‌ണദാസ് 34,642 വോട്ടുകൾ നേടിയിരുന്നു.
തെരഞ്ഞെടുപ്പ് ചരിത്രം
മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു 2011-ലേത്. അന്ന് യുഡിഎഫിന്‍റെ എൻ. ശക്തൻ 13,000-ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടത് സ്വതന്ത്രനായ ജയദാലിയെ പരാജയപ്പെടുത്തി. എന്നാൽ, 2011ൽ കഥ മാറി. സിപിഎമ്മിന്‍റെ ഐ.ബി സതീഷ്, സിറ്റിംഗ് എംഎൽഎയായ എൻ ശക്തനെ ഫോട്ടോ ഫിനിഷിംഗിലൂടെ മറികടന്നു. വെറും 849 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ഐ.ബി സതീഷ് കാട്ടാക്കടയിൽ ചെങ്കൊടി പാറിക്കുകയായിരുന്നു. 2021-ൽ വീണ്ടും മത്സരത്തിനിറങ്ങിയ ഐ.ബി സതീഷിന്റെ ഭൂരിപക്ഷം കുത്തനെ ഉയര്‍ന്നു. യുഡിഎഫിന്റെ മലയിൻകീഴ് വേണുഗോപാലിനെതിരെ 23,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഐ.ബി സതീഷ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.






