പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം താനൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു
മുസ്‍ലിം ലീഗിന്‍റെ കോട്ടയായിരുന്ന മണ്ഡലം. എന്നാല്‍ വി അബ്‍ദുറഹ്‍മാനിലൂടെ 2016 ല്‍ എല്‍ഡിഎഫ് പിടിച്ചെടുത്ത മണ്ഡലം. ഇപ്പോഴിതാ 10 വര്‍ഷങ്ങള്‍ക്കിപ്പുറം മണ്ഡലം വീണ്ടും യുഡിഎഫ് പാളയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ആണ് യുഡിഎഫിന് വേണ്ടി മണ്ഡലം തിരിച്ചുപിടിച്ചിരിക്കുന്നത്. 27,131 വോട്ടുകള്‍ക്കാണ് പി കെ നവാസിന്‍റെ വിജയം. നവാസ് 91,992 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്വതന്ത്രന്‍ മുഹമ്മദ് സമീര്‍ ടി 64,861 വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്തുള്ള ബിജെപിയുടെ ദീപ പുഴയ്ക്കലിന് 13,642 വോട്ടുകളാണ് നേടാനായത്.
മുസ്ലീം ലീഗിന്റെ കുത്തക തകർത്ത് കഴിഞ്ഞ രണ്ട് തവണയും വി. അബ്ദുറഹ്മാനിലൂടെ ഇടതുപക്ഷം നിലയുറപ്പിച്ച താനൂരിൽ ഇക്കുറി നടന്നത് വാശിയേറിയ പോരാട്ടമായിരുന്നു. സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി. അബ്ദുറഹ്മാൻ ഇത്തവണ തിരൂർ മണ്ഡലത്തിലേക്ക് മാറിയതോടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വ്യവസായി ടി. മുഹമ്മദ് സമീറിനെ മത്സരിപ്പിക്കുകയായിരുന്നു. യുഡിഎഫിനായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും എൻഡിഎയ്ക്കായി ദീപ പുഴക്കലും കളത്തിലിറങ്ങിയതോടെ തീരദേശ മണ്ണിൽ രാഷ്ട്രീയക്കാറ്റ് ആഞ്ഞുവീശിയിരുന്നു.
താനൂർ നഗരസഭയും നിറമരുതൂർ, ഒഴൂർ, ചെറിയമുണ്ടം, താനാളൂർ, പൊന്മുണ്ടം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് താനൂർ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ ലഭിച്ചതും 22 വർഷത്തെ ഇടവേളയ്ക്ക് ശേഷം താനാളൂർ പഞ്ചായത്ത് തിരിച്ചുപിടിക്കാനായതും യുഡിഎഫിന് വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ വികസന നേട്ടങ്ങൾ മുൻനിർത്തി മണ്ഡലം നിലനിർത്താനാണ് എൽഡിഎഫ് ശ്രമിച്ചിരുന്നത്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 985 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് വി. അബ്ദുറഹ്മാൻ വിജയിച്ചത്. അന്ന് പി.കെ. ഫിറോസ് ഉയർത്തിയ കടുത്ത വെല്ലുവിളിയാണ് ഭൂരിപക്ഷം വൻതോതിൽ കുറയാൻ കാരണമായത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ സാഹചര്യത്തിൽ 'കോണി' വിട്ടുപോയ മണ്ഡലം തിരികെ പിടിക്കാനുള്ള യുഡിഎഫ് നീക്കവും ഭരണം നിലനിർത്താനുള്ള എൽഡിഎഫ് പോരാട്ടവുമാണ് ഇക്കുറി ഫലം നിർണ്ണയിച്ചത്.




