വടകര നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ കെ രമ 14862 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എം കെ ഭാസ്‍കരനെ പരാജയപ്പെടുത്തി യുഡിഎഫ് വടകര സീറ്റ് നിലനിർത്തി. 2021-ലെ വിജയത്തിന് ശേഷം അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിൽ രമയുടെ ഭൂരിപക്ഷം വർധിച്ചു.

വടകര: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം നിലനിർത്തി യുഡിഎഫ്. വടകര പിടിക്കാനിറങ്ങിയ യുഡിഎഫ് സ്ഥാനാർഥി കെ കെ രമ ആവേശ വിജയം സ്വന്തമാക്കി. 14862 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി കെ കെ രമ വിജയിച്ചത്. ജയിച്ച കെ കെ രമ 70117 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ ഭാസ്‍കരൻ 55255 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഡ്വ കെ ദിലീപ് 14295 വോട്ടുകളും നേടി.

തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചൂടറിഞ്ഞ് കൃത്യമായ രാഷ്ട്രീയ മത്സരം നടന്ന മണ്ഡലമാണ് വടകര. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോഷ്യലിസ്റ്റുകൾക്കും വളക്കൂറുള്ള മണ്ണ് 2021ലെ തെരഞ്ഞെടുപ്പിൽ ആർഎംപിഐ - യുഡിഎഫ് സഖ്യത്തിന്റെ വിജയത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. 2012-ലെ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം വലിയ തോതിൽ തിരിച്ചടിയായിരുന്നു സിപിഎമ്മിനും എൽഡിഎഫ് സ്ഥാനാർഥിക്കും വടകരയിൽ നേരിടേണ്ടി വന്നത്. അക്രമ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച രമക്ക് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 7,491 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

അതേസമയം, കഴിഞ്ഞ തവണത്തെ തിരിച്ചടിക്ക് മറുപടി നൽകാനായി ഇറങ്ങിയ എൽഡിഎഫിന് ഇക്കുറി തോൽവി ആയിരുന്നു ഫലം. 2021ലെ തെരഞ്ഞെടുപ്പിൽ 57,602 വോട്ടുകളാണ് നേടിയിരുന്നതെങ്കിൽ ഇക്കുറി അത് 55255 വോട്ടുകൾ ആയിരുന്നു. 2021-ൽ പതിനായിരത്തിൽ പരം വോട്ടുകൾ നേടിയ ബിജെപിക്ക് ഇത്തവണ 14295 വോട്ടുകൾ നേടാൻ സാധിച്ചു.