തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകൾക്ക് ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന് മനസ്സിലാക്കിയാണ് ക്രോസ് വോട്ട് നടന്നതെന്ന കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അൻവർ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം തടയാൻ യുഡിഎഫിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്ന ആരോപണവുമായി സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകൾക്ക് ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന് മനസ്സിലാക്കിയാണ് ക്രോസ് വോട്ട് നടന്നതെന്ന കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു. 

ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത് പോസ്റ്റൽ ബാലറ്റ് എണ്ണിയ ഫങ്ങളായിരിക്കും. ആ സമയത്ത് ഉണ്ടാവുന്ന റിസൾട്ടിൽ ആരും നിരാശരാകരുതെന്നും വെല്ലുവിളി മറികടന്ന് വിജയിക്കുമെന്നുമാണ് ഇന്ന് നടത്തിയ ഫീൽഡ് സ്റ്റഡിയിൽ നിന്നും മനസ്സിലാക്കാനായതെന്നും നാളെ മാധ്യമങ്ങളെ കാണുമെന്നും അൻവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കേ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. പന്ത്രണ്ടായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയുള്ള വിജയം നിലമ്പൂരിൽ ഉണ്ടാകുമെന്ന് യുഡിഎഫ് കണക്കു കൂട്ടുമ്പോൾ ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്ന വിലയിരുത്തലിൽ ആണ്‌ ഇടതു മുന്നണി. നില മെച്ചപ്പെടുത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് എൻഡിഎക്കുള്ളത്. കരുത്തു കാട്ടുമെന്ന് പി.വി അൻവർ പറയുമ്പോൾ ഇരു മുന്നണിക്കും നെഞ്ചിടിപ്പ് ഏറുന്നുണ്ട്. അതെ സമയം വോട്ടെണ്ണലിനു വേണ്ട ഒരുക്കങ്ങൾ ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തിയായി. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്.